34-ാം സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഏകദിന വിരമിക്കൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രോഹിത് ശർമ്മ | | ACTPnews

News18


Last Updated:

കാർഡിഫിലെ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷമാണ് രോഹിത് ശർമ്മയുടെ വിരമിക്കൽ ചർച്ചകൾ ശക്തമായത്.

News18
News18

ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ഏകദിനത്തിന് മുന്നോടിയായി ഉയർന്നുവന്ന വിരമിക്കൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രോഹിത് ശർമ്മ. പുറത്തുനിന്നുള്ള ചർച്ചകൾ തന്റെ ക്രിക്കറ്റിനെ ബാധിക്കാറില്ലെന്ന് വ്യക്തമാക്കയ രോഹിത്, ബാറ്റ് കൊണ്ട് മറുപടി നൽകുക എന്നതാണ് തന്റെ ജോലിയെന്നും, അരങ്ങേറ്റം കുറിച്ച നാൾ മുതൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതുമാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം ബിസിസിഐ ടിവിയോട് പറഞ്ഞു.

തന്റെ കരിയറിന്റെ തുടക്കം മുതൽ ഇത്തരം ചർച്ചകൾ ഉണ്ടെന്നും ഇവിടെ തുടരുന്നിടത്തോളം കാലം അത് ഉണ്ടാകുമെന്നും പറഞ്ഞ രോഹിത്, അതിനൊന്നും താൻ വലിയ പ്രാധാന്യം നൽകുന്നില്ലെന്നും കൂട്ടിച്ചേർത്തു. മൈതാനത്ത് താൻ എന്ത് ചെയ്യുന്നു എന്നതും ടീമിന്റെ വിജയത്തിന് എത്രത്തോളം സംഭാവന നൽകുന്നു എന്നതുമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശകരോടുള്ള തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട്, ശബ്ദമില്ലെങ്കിൽ പിന്നെ ഒരു രസവുമില്ലെന്നും തന്റെ ജോലി മൈതാനത്തിന് അകത്താണെങ്കിൽ അവരുടെ ജോലി പുറത്താണെന്നും രോഹിത് പറഞ്ഞു.

രോഹിത്തിന്റെ തകർപ്പൻ സെഞ്ച്വറി പ്രകടനവും ഇതിനൊപ്പം ചേർത്ത് വായിക്കണം.മത്സരത്തിൽ ഇന്ത്യ 27 റൺസിന് പരാജയപ്പെടുകയും പരമ്പര നഷ്ടമാവുകയും ചെയ്തെങ്കിലും, രോഹിത് നേടിയ 34-ാം ഏകദിന സെഞ്ചുറി ഒരു കാര്യം വ്യക്തമാക്കുന്നു; ഹിറ്റ്‌മാൻ കളം വിടാൻ ഇപ്പോൾ ഒട്ടും തയ്യാറല്ല.ചർച്ചകളും ചോദ്യങ്ങളും ഇനിയും തുടർന്നേക്കാം, എന്നാൽ തന്റെ ബാറ്റ് സംസാരിക്കുന്നിടത്തോളം കാലം വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാത്തിരിക്കേണ്ടി വരുമെന്ന് രോഹിത് ശർമ്മ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

കാർഡിഫിലെ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷമാണ് രോഹിത് ശർമ്മയുടെ വിരമിക്കൽ ചർച്ചകൾ ശക്തമായത്. ലോർഡ്സ് മത്സരത്തിന് ശേഷം രോഹിത് 50 ഓവർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ബിസിസിഐ ഈ വാർത്തകൾ നിഷേധിച്ചെങ്കിലും, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളായ രോഹിത്തിന് ചുറ്റുമുള്ള അഭ്യൂഹങ്ങൾ ഒടുങ്ങിയിരുന്നില്ല. എന്നാൽ, പതിവുപോലെ തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകാനാണ് രോഹിത് താല്പര്യപ്പെട്ടത്.

ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമായി അന്താരാഷ്ട്ര കരിയർ ചുരുക്കിയ രോഹിത്തിന്, ഈ 50 ഓവർ ക്രിക്കറ്റ് എന്നത് കേവലം മറ്റൊരു കരിയർ ഘട്ടമല്ല, മറിച്ച് പൂർത്തിയാക്കാനുള്ള ഒരു ദൗത്യമാണ്. 2023 നവംബർ 19-ന് അഹമ്മദാബാദിൽ വെച്ച് കൈവിട്ടുപോയ ആ ഒരു സ്വപ്നം, അതായത് 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. അന്ന് ക്യാപ്റ്റനായിരുന്ന രോഹിത്, ലോകകപ്പ് തോൽവിയുടെ സങ്കടത്തിൽ നിന്ന് പുറത്തുകടക്കാൻ ആഴ്ചകളോളം സമയമെടുത്തിരുന്നു.

അതിനുശേഷം അദ്ദേഹത്തിന്റെ കരിയർ പുതിയൊരു വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പ് വിജയത്തോടെ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും, പിന്നീട് ആഗ്രഹിച്ചതുപോലൊരു യാത്രയയപ്പ് ലഭിക്കാതെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം, രോഹിത് തന്റെ ശ്രദ്ധ മുഴുവൻ ഏകദിന ഫോർമാറ്റിലേക്ക് മാത്രമായി ഒതുക്കി. ലോകകപ്പ് നേട്ടത്തോടെ കരിയർ അവസാനിപ്പിക്കാനുള്ള അവസാന ശ്രമമാണിത്.

ഫിറ്റ്‌നസിലെ മാറ്റവും തകർപ്പൻ പ്രകടനവും

അന്താരാഷ്ട്ര കരിയർ ഇനിയും മുന്നോട്ട് കൊണ്ടുപോകണമെന്ന രോഹിത്തിന്റെ ആഗ്രഹത്തിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ ശാരീരിക മാറ്റം. ഇതിനായി ഏകദേശം 10 കിലോയോളം ഭാരമാണ് അദ്ദേഹം കുറച്ചത്. മത്സരങ്ങൾക്കിടയിലെ നീണ്ട ഇടവേളകൾ അദ്ദേഹത്തിന്റെ ഫോമിനെ ബാധിക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നെങ്കിലും, ക്രീസിൽ നിലയുറപ്പിച്ചാൽ പുൾ ഷോട്ടുകളും സിക്സറുകളുമായി ഹിറ്റ്‌മാൻ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നതിൽ സംശയമില്ല.

ലോർഡ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 389 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി രോഹിത് ആദ്യം കരുതലോടെയാണ് തുടങ്ങിയത്. 2002-ലെ വിഖ്യാതമായ നാറ്റ്‌വെസ്റ്റ് പരമ്പര ഫൈനലിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ ഈ റൺ ചേസ്. പിന്നീട് തന്റെ തനത് ശൈലിയിലേക്ക് മാറിയ രോഹിത് ഇംഗ്ലണ്ട് ബൗളർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തി. 125.45 സ്ട്രൈക്ക് റേറ്റിൽ 5 സിക്സറുകളും 17 ഫോറുകളുമടക്കം 138 റൺസ് നേടിയ ശേഷമാണ് പാർട്ട് ടൈം സ്പിന്നർ ജേക്കബ് ബെഥേലിന് വിക്കറ്റ് നൽകി രോഹിത് മടങ്ങിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *