Last Updated:
നിലവിലെ ടൂർണമെന്റിൽ ഇന്ത്യ കളിച്ച മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളെ അപേക്ഷിച്ച് ഈ മത്സരത്തിന് ലഭിച്ച പ്രേക്ഷക പങ്കാളിത്തം വളരെ കൂടുതലായിരുന്നു
ലോകകായികരംഗത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായി ഇന്ത്യ-പാകിസ്ഥാൻ മത്സരം ഇന്നും തുടരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ഞായറാഴ്ച കൊളംബോയിൽ കണ്ടത്. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം ആധികാരിക വിജയം നേടിയപ്പോൾ റെക്കോർഡ് എണ്ണം കാഴ്ചക്കാരാണ് കളി കണ്ടത്. ഇഷാൻ കിഷന്റെ വെടിക്കെട്ട് അർധസെഞ്ചുറിയും ബൗളർമാരുടെ ഒത്തിണക്കത്തോടെയുള്ള പ്രകടനവും ചേർന്നപ്പോൾ 61 റൺസിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പുകളിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വിജയ റെക്കോർഡ് 8-1 എന്ന നിലയിലായി.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ജിയോ ഹോട്ട്സ്റ്റാർ (Jio Hotstar) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയുമായി 45.4 കോടിയിലധികം (454 മില്യൺ) ആളുകളാണ് ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരം തത്സമയം കണ്ടത്. ഇന്ത്യയിലുടനീളമുള്ള ക്രിക്കറ്റ് ആരാധകർ മൊബൈൽ ഫോണുകൾ, സ്മാർട്ട് ടിവികൾ, മറ്റ് ഇന്റർനെറ്റ് അധിഷ്ഠിത ഉപകരണങ്ങൾ എന്നിവ വഴി ഈ ആവേശപ്പോരാട്ടം കണ്ടു. നിലവിലെ ടൂർണമെന്റിൽ ഇന്ത്യ കളിച്ച മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളെ അപേക്ഷിച്ച് ഈ മത്സരത്തിന് ലഭിച്ച പ്രേക്ഷക പങ്കാളിത്തം വളരെ കൂടുതലായിരുന്നു.
ഫെബ്രുവരി 7-ന് മുംബൈയിൽ നടന്ന അമേരിക്കയ്‌ക്കെതിരായ മത്സരത്തിന് 26 കോടിയിലധികം കാഴ്ചക്കാരെ ലഭിച്ചപ്പോൾ, ന്യൂഡൽഹിയിൽ നടന്ന നമീബിയക്കെതിരായ മത്സരത്തിന് ഏകദേശം 24 കോടി കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. ഇതിനെയെല്ലാം മറികടന്നാണ് പാകിസ്താനെതിരായ മത്സരം പുതിയ റെക്കോർഡ് കുറിച്ചത്.
New Delhi,New Delhi,Delhi













