ബംഗ്ലാദേശിന്റെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച ഒരേയൊരു ഐസിസി അംഗമായിരുന്നു പാകിസ്ഥാൻ
ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) പ്രസിഡന്റ് അമിനുൽ ഇസ്‌ലാം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) മേധാവി മൊഹ്‌സിൻ നഖ്‌വിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച ലാഹോറിൽ വെച്ച് മൊഹ്‌സിൻ നഖ്‌വിയും ഐസിസി വൈസ് ചെയർമാൻ ഇമ്രാൻ ഖ്വാജയും തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് അമിനുൽ ഇസ്‌ലാം ഈ ആവശ്യം ഉന്നയിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശിന് പാകിസ്ഥാൻ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച ഇസ്‌ലാം, ബഹിഷ്കരണ നീക്കത്തിൽ നിന്ന് പിന്മാറാൻ നഖ്‌വിയോട് അഭ്യർത്ഥിച്ചു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥരും ഇതേ ആവശ്യം നഖ്‌വിക്ക് മുന്നിൽ വെച്ചതായാണ് വിവരം.
ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗ്ളാദേശ് നിലപാട് എടുത്തിരുന്നു. ഇന്ത്യയിലെ തങ്ങളുടെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ളാദേശിന്റെ ആവശ്യം.എന്നാൽ ഐസിസിയുടെ സ്വതന്ത്ര സുരക്ഷാ പരിശോധനയിൽ ഇന്ത്യയിൽ യാതൊരു ഭീഷണിയുമില്ലെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് ആഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്താൻ ഐസിസി തീരുമാനിക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച ഒരേയൊരു ഐസിസി അംഗമായിരുന്നു പാകിസ്ഥാൻ. ബംഗ്ളാദേശിനെ ഒഴിവാക്കിയ തീരുമാനത്തെ ‘അനീതി’ എന്നാണ് പാകിസ്ഥാൻ വിശേഷിപ്പിച്ചത്. ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി കൊളംബോയിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഈ മാസം ആദ്യം പാകിസ്ഥാൻ സർക്കാർ ടീമിന് നിർദ്ദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ പിസിബിയും നഖ്‌വിയും ഇതുവരെ മൗനം പാലിക്കുകയാണെങ്കിലും, ലോകകപ്പിലെ ഏറ്റവും വലിയ മത്സരം മുടങ്ങിയാൽ ഉണ്ടായേക്കാവുന്ന വൻ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് ഐസിസി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ തങ്ങളുടെ നിലപാട് മാറ്റുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മൊഹ്‌സിൻ നഖ്‌വി.
New Delhi,New Delhi,Delhi












