Last Updated:
2007-ലായിരുന്നു ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ അത്ഭുതപ്പെടുത്തിയ ആ ചിത്രങ്ങൾ എടുത്തത്. അന്ന് 20 വയസ്സുകാരനായ മെസ്സി ബാഴ്സലോണയുടെ അടുത്ത സൂപ്പർതാരമായി വളർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. യമാലാകട്ടെ വെറും ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും
ഒരു യുണിസെഫ് ചാരിറ്റി ഫോട്ടോ ഷൂട്ടിൽ തുടങ്ങി ഫിഫ ലോകകപ്പ് ഫൈനൽ വരെ എത്തിനിൽക്കുന്ന, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു അപൂർവ്വ നിയോഗത്തിന് ലയണൽ മെസ്സിയും ലമീൻ യാമാലും സാക്ഷ്യം വഹിക്കാൻ പോകുന്നു. വരുന്ന ഞായറാഴ്ച, അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടത്തിൽ അദ്ദേഹത്തിന് എതിരെ കളത്തിലിറങ്ങും.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനുമായി ഒരു സ്വപ്ന ഫൈനലിനാണ് വേദിയൊരുങ്ങിയിരിക്കുന്നത്.
ഈ ഫൈനൽ മത്സരം ലയണൽ മെസ്സിയും ബാഴ്സലോണയുടെ അത്ഭുത ബാലൻ ലമീൻ യമാലും തമ്മിൽ കളിക്കളത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന ആദ്യ മത്സരമായി മാറും. എന്നാൽ അതിശയകരമെന്നു പറയട്ടെ, ഇരുവരും വർഷങ്ങൾക്ക് മുമ്പ് തന്നെ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ട്.
2007-ലായിരുന്നു ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ അത്ഭുതപ്പെടുത്തിയ ആ ചിത്രങ്ങൾ എടുത്തത്. അന്ന് 20 വയസ്സുകാരനായ മെസ്സി ബാഴ്സലോണയുടെ അടുത്ത സൂപ്പർതാരമായി വളർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. യമാലാകട്ടെ വെറും ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും.
‘ഡയറിയോ സ്പോർട്ട്’ സംഘടിപ്പിച്ച യുണിസെഫ് ചാരിറ്റി കലണ്ടറിന്റെ ഭാഗമായി നടത്തിയ ഒരു നറുക്കെടുപ്പിലാണ് യമാലിന്റെ കുടുംബത്തിന് ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. ഒരു ചെറിയ പ്ലാസ്റ്റിക് ടബ്ബിൽ ഇരിക്കുന്ന കുഞ്ഞ് യമാലിനെ മെസ്സി കളിപ്പിക്കുന്നതും കുളിപ്പിക്കുന്നതുമായ ചിത്രങ്ങൾ അന്ന് പകർത്തിയിരുന്നു. അന്ന് വളരെ സാധാരണമായി എടുത്ത ആ ചിത്രം ഇന്ന് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നായി മാറി കഴിഞ്ഞു.
കഴിഞ്ഞ വർഷം യമാലിന്റെ പിതാവ് മുനീർ നസ്റാവി “രണ്ട് ഇതിഹാസങ്ങളുടെ തുടക്കം” എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചതോടെയാണ് ഇത് വീണ്ടും ചർച്ചയായത്.
ഈ കൂടിക്കാഴ്ചയുടെ സമയം അതിമനോഹരമാണ്. ജൂലൈ 13നായിരുന്നു യാമാൽ തന്റെ 19-ാം ജന്മദിനം ആഘോഷിച്ചത്. തൊട്ടുപിന്നാലെ ഫ്രാൻസിനെ 2-0 ന് തോൽപ്പിച്ച് 2010ന് ശേഷം സ്പെയിനെ ആദ്യമായി ലോകകപ്പ് ഫൈനലിൽ എത്തിക്കാൻ യമാലിനായി. മറുഭാഗത്ത് എൻസോ ഫെർണാണ്ടസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവരുടെ ഗോളുകളിൽ ഇംഗ്ലണ്ടിനെ മറികടന്ന് അർജന്റീനയും ഫൈനലിൽ എത്തി. ഇതോടെ മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരം അവിസ്മരണീയമായ ഒരു പോരാട്ടമായി മാറുമെന്ന് ഉറപ്പായി.
ഈ ആഴ്ച സ്പെയിനിന്റെ മാധ്യമ സമ്മേളനത്തിനിടെ ഈ പ്രശസ്തമായ ചിത്രം കാണിച്ചപ്പോൾ യമാൽ ചിരിച്ചുകൊണ്ട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:
“അതെ, ഞാൻ അൽപ്പം വളർന്നു, ലിയോയും വളർന്നുവെന്ന് ഞാൻ കരുതുന്നു,” യമാൽ തമാശയായി പറഞ്ഞു. “ലോകകപ്പ് ഫൈനലിൽ മെസ്സിയെ നേരിടാൻ ഞാൻ ആഗ്രഹിക്കുന്നു, അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
യമാലിന്റെ ആ ആഗ്രഹം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. മെസ്സിയെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചത്തെ ഫൈനൽ അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും. എന്നാൽ യമാലിനെ സംബന്ധിച്ച് ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമായിരിക്കാം.
New Delhi,Delhi















