ഒരു ഓവറിലെ ആറ് സിക്സർ വീഡിയോ വീണ്ടും വൈറൽ; ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സിന് ആദരം | | ACTPnews

News18


Last Updated:

1968 ഓഗസ്റ്റ് 31-ന് സ്വാൻസിയിലെ സെന്റ് ഹെലൻസിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാംഷെയറിനെ നയിക്കുകയായിരുന്ന സോബേഴ്സ്, ഗ്ലാമോർഗന്റെ ഇടങ്കയ്യൻ സ്ലോ ബൗളർ മാൽക്കം നാഷിനെതിരെയാണ് ആ അവിസ്മരണീയ പ്രകടനം നടത്തിയത്.

News18
News18

വെള്ളിയാഴ്ച (ജൂലൈ 17) ബാർബഡോസിലെ വസതിയിൽ അന്തരിച്ച ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഗാർഫീൽഡ് ‘ഗാരി’ സോബേഴ്സിന്റെ വിയോഗത്തിൽ ലോകം അനുശോചിച്ചു. അനുസ്മരണങ്ങളും ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും പങ്കുവെക്കപ്പെടുന്നതിനിടയിൽ, 1968-ൽ അദ്ദേഹം അടിച്ചുകൂട്ടിയ ചരിത്രപ്രസിദ്ധമായ ആറ് സിക്സറുകളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഒരു ഓവറിലെ ആറ് പന്തുകളും സിക്സർ പറത്തുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് സോബേഴ്സ് സ്വന്തമാക്കിയിരുന്നു.1968 ഓഗസ്റ്റ് 31-ന് സ്വാൻസിയിലെ സെന്റ് ഹെലൻസിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാംഷെയറിനെ നയിക്കുകയായിരുന്ന സോബേഴ്സ്, ഗ്ലാമോർഗന്റെ ഇടങ്കയ്യൻ സ്ലോ ബൗളർ മാൽക്കം നാഷിനെതിരെയാണ് ആ അവിസ്മരണീയ പ്രകടനം നടത്തിയത്.

ഓവറിലെ ആദ്യ നാല് പന്തുകളും അദ്ദേഹം അതിർത്തി കടത്തി. അഞ്ചാം പന്തിൽ ലോങ്-ഓഫിൽ റോജർ ഡേവിസ് അദ്ദേഹത്തെ ക്യാച്ച് ചെയ്തതായി തോന്നിച്ചെങ്കിലും, പന്ത് കൈക്കലാക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഡേവിസ് ബൗണ്ടറി ലൈനിലേക്ക് വീണു. ഇതോടെ അമ്പയർ എഡി ഫിലിപ്സൺ അത് സിക്സറായി പ്രഖ്യാപിച്ചു.

തുടർന്ന് അവസാന പന്തും ഈസ്റ്റ് ടെറസിന് മുകളിലൂടെ പറത്തി സോബേഴ്സ് ചരിത്രം കുറിച്ചു. ആ ഓവറിൽ നിന്ന് പിറന്ന 36 റൺസ്, ഒരു ഓവറിലെ ഏറ്റവും ഉയർന്ന റൺസിന്റെ 57 വർഷം പഴക്കമുള്ള ടെഡ് അല്ലെറ്റ്സന്റെ ഫസ്റ്റ് ക്ലാസ് റെക്കോർഡ് (34 റൺസ്) തകർത്തു. അന്ന് ഗാലറിക്ക് പുറത്തേക്ക് പോയ ആ പന്ത് സമീപത്തെ തോട്ടത്തിൽ നിന്ന് ഒരു 11 വയസ്സുകാരൻ കണ്ടെത്തുകയും പിന്നീട് അത് സോബേഴ്സിന് സമ്മാനിക്കുകയും ചെയ്തു എന്നാണ് കഥ.

ഈ വീഡിയോ കാണുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിന്റെ കരുത്തും കാലുകളുടെ ചടുലതയും കളിയിലെ വൈവിധ്യവും വ്യക്തമാകും.

എന്നാൽ തന്റെ പിൽക്കാല ജീവിതത്തിൽ, ആളുകൾ തന്നെ ഈ ഒരു നേട്ടത്തിന്റെ പേരിൽ മാത്രം ഓർക്കുന്നതിൽ അദ്ദേഹം അത്ര തൃപ്തനായിരുന്നില്ല. ഈ നേട്ടത്തെക്കുറിച്ച് 2002-ൽ സോബേഴ്സ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഞാൻ എവിടെപ്പോയാലും ആളുകൾ ഇത് ഓർമ്മിപ്പിക്കാറുണ്ട്. 1968-ൽ നടന്ന ഈ സംഭവം പലരും സംസാരിക്കുന്നത് കേട്ടാൽ ഇന്നലെ നടന്നതാണെന്ന് തോന്നും. എന്നാൽ എന്നെ വിഷമിപ്പിക്കുന്ന കാര്യം, ക്രിക്കറ്റ് മൈതാനത്ത് ഞാൻ ചെയ്ത ഒരേയൊരു കാര്യം ഇതാണെന്ന രീതിയിലാണ് ആളുകൾ സംസാരിക്കുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാൻ, യു.എസ്.എ, കാനഡ എന്നിങ്ങനെ ഞാൻ എവിടെപ്പോയാലും ആളുകൾ എന്നോട് ആദ്യം ചോദിക്കുന്നത് ഈ ആറ് സിക്സറുകളെക്കുറിച്ച് മാത്രമാണ്.”

1954-നും 1974-നും ഇടയിൽ വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റുകൾ കളിച്ച സോബേഴ്സ്, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തി. 57.78 ശരാശരിയിൽ 26 സെഞ്ചുറികൾ ഉൾപ്പെടെ 8,032 റൺസ് അദ്ദേഹം നേടി. 1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ്, 36 വർഷക്കാലം ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത ടെസ്റ്റ് സ്കോറായി തുടർന്നു. ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം, വിവിധ ബൗളിങ് ശൈലികളിലൂടെ 235 ടെസ്റ്റ് വിക്കറ്റുകളും തകർപ്പൻ ക്യാച്ചുകളിലൂടെ 109 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *