Last Updated:
2018-ൽ കണ്ടുമുട്ടിയ ഈ ദമ്പതികൾക്ക് ഇന്ന് മാറ്റിയോ, റിയോ, ബെല്ല എന്നിങ്ങനെ മൂന്ന് മക്കളുണ്ട്
ലോക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നാണ് സ്പാനിഷ് താരം മാർക്ക് കുക്കുറെല്ലയുടെ ഒഴുകിപ്പറക്കുന്ന നീണ്ട ചുരുണ്ട മുടി. എന്നാൽ, മൈതാനത്തെ ഈ സിഗ്നേച്ചർ ലുക്ക് കേവലം ഒരു ഫാഷനോ അന്ധവിശ്വാസമോ അല്ല, മറിച്ച് ഒരു അച്ഛന് തന്റെ മകനോടുള്ള നിരുപാധികമായ സ്നേഹത്തിന്റെ പ്രതീകമാണ്.
ഉയർന്ന സമ്മർദ്ദമുള്ള മത്സരങ്ങളിൽ പോലും കുക്കുറെല്ല എന്തുകൊണ്ടാണ് മുടി കെട്ടിവെക്കാത്തതെന്ന് ആരാധകർ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഓട്ടിസം ബാധിച്ച തന്റെ മൂത്ത മകൻ മാറ്റിയോയ്ക്ക് പതിനായിരങ്ങൾ അണിനിരക്കുന്ന ഗാലറിയിൽ നിന്നും കളിക്കളത്തിലിറങ്ങുന്ന അച്ഛനെ തൽക്ഷണം തിരിച്ചറിയാൻ വേണ്ടിയാണ് കുക്കുറെല്ല തന്റെ മുടി അഴിച്ചിടുന്നത്. ഫുട്ബോളും പിതൃത്വവും അദ്ദേഹത്തിന്റെ ജീവിതത്തിൽ എത്രത്തോളം ആഴത്തിൽ ലയിച്ചുചേർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കൊച്ചു മുൻകരുതൽ.
കളിക്കളത്തിൽ വലിയ വിജയങ്ങൾ നേടുമ്പോഴും, ഫുട്ബോളിന് പുറത്ത് വലിയ പ്രതിസന്ധികളിലൂടെയാണ് ഈ താരം കടന്നുപോയത്. കുക്കുറെല്ലയും പങ്കാളി ക്ലോഡിയ റോഡ്രിഗസും മാറ്റിയോയുടെ വളർച്ചയിൽ ചില വ്യത്യാസങ്ങൾ കണ്ടുതുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. തുടക്കത്തിൽ കൃത്യമായ ഉത്തരങ്ങൾ ലഭിക്കാതെ പോയ മാസങ്ങൾ തങ്ങൾക്ക് ഏറെ വേദനാജനകമായിരുന്നുവെന്ന് ആമസോൺ പ്രൈം ഡോക്യുമെന്ററിയിൽ റോഡ്രിഗസ് വ്യക്തമാക്കുന്നുണ്ട്.
“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം മാസങ്ങളായിരുന്നു അത്. മറ്റ് കുട്ടികളിൽ നിന്ന് മാറ്റിയോ വ്യത്യസ്തനാണെന്ന് ഞങ്ങൾ കണ്ടു. രണ്ടാമത്തെ കുട്ടി റിയോയെ ഗർഭിണിയായിരിക്കുമ്പോഴാണ് മാറ്റിയോയെയും കൊണ്ട് സ്കൂളിൽ പോയിരുന്നത്. എല്ലാ ദിവസവും കരഞ്ഞുകൊണ്ടാണ് ഞങ്ങൾ മടങ്ങിയിരുന്നത്.” റോഡ്രിഗസ് ഓർത്തെടുക്കുന്നു. മാറിയ സാഹചര്യങ്ങളോടും പുതിയ സമയക്രമങ്ങളോടും പൊരുത്തപ്പെടാൻ മാറ്റിയോ ഏറെ ബുദ്ധിമുട്ടിയിരുന്നു.
കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി ഒപ്പം വളരുക എന്നതായിരുന്നു കുക്കുറെല്ലയും പങ്കാളിയും ചെയ്തത്. “നിങ്ങളുടെ കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന് കേൾക്കുമ്പോൾ ഒരു മാതാപിതാക്കളും അതിന് പെട്ടെന്ന് തയ്യാറല്ല. അതിനാൽ ഞങ്ങൾക്ക് ഒട്ടേറെ കാര്യങ്ങൾ പുതിയതായി പഠിക്കേണ്ടി വന്നു,” കുക്കുറെല്ല പറയുന്നു. കുടുംബത്തിന്റെ ഓരോ തീരുമാനങ്ങളും മാറ്റിയോയുടെ സന്തോഷത്തിന് മുൻഗണന നൽകിക്കൊണ്ടുള്ളതായിരുന്നു.
2018-ൽ കണ്ടുമുട്ടിയ ഈ ദമ്പതികൾക്ക് ഇന്ന് മാറ്റിയോ, റിയോ, ബെല്ല എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ബ്രൈറ്റണിലും ചെൽസിയിലും റയൽ മാഡ്രിഡിലുമൊക്കെയായി കുക്കുറെല്ല തന്റെ കരിയറിൽ വലിയ ഉയരങ്ങൾ കീഴടക്കുമ്പോൾ, കളിമൈതാനത്തിന് പുറത്ത് ഒരു നല്ല അച്ഛനായി പോരാടുകയാണ് ഈ താരം.
ടീമിനായി മികച്ച പ്രതിരോധം തീർത്ത് കളിക്കളത്തിൽ തിളങ്ങുമ്പോഴും, കുക്കുറെല്ലയുടെ പ്രശസ്തമായ ഹെയർസ്റ്റൈൽ നമ്മളെ ഓർമ്മിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. ഫുട്ബോളിലെ ഏറ്റവും വലിയ സന്തോഷങ്ങളും അർത്ഥവത്തായ നിമിഷങ്ങളും സ്റ്റേഡിയത്തിന് പുറത്താണ് സംഭവിക്കുന്നതെന്ന്. വേദി എത്ര വലുതായാലും, ആ വലിയ ജനക്കൂട്ടത്തിനിടയിൽ തന്റെ മകന് എപ്പോഴും അച്ഛനെ കണ്ടെത്താനാകണം, അതിനപ്പുറം മറ്റൊരു ഫാഷനും കുക്കുറെല്ലയ്ക്കില്ല.
Thiruvananthapuram,Kerala














