പരാതികൾ ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്നും കെസിഎ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി20 മത്സരത്തിനിടെ കുടിവെള്ളത്തിന് കാണികളിൽ നിന്ന് അമിത വില ഈടാക്കിയതിൽ ഔദ്യോഗികമായി നടപടികൾ ആരംഭിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) പ്രസ്താവനയിൽ അറിയിച്ചു. സ്‌റ്റേഡിയത്തിലെ ചില ഭാഗങ്ങളിൽ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവം കെസിഎ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ ഇത്തരം പരാതികൾ ഉയർന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നു കെസിഎ പറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണത്തിനുള്ള സ്പോൺസറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണ്. ബി.സി.സി.ഐയുമായുള്ള കരാർ പ്രകാരം 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക്/ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില. ഈ നിരക്കുകൾ സ്‌റ്റാളുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. മത്സരത്തിനിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികൾ ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്നും കെസിഎ പ്രസ്താവനയിൽ പറഞ്ഞു.
കാണികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും വരുംകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും കെസിഎ വ്യക്തമാക്കി.
Thiruvananthapuram,Kerala
Feb 02, 2026 10:42 AM IST












