Last Updated:
ബ്രസീലിന്റെ തോൽവിക്ക് കാരണം പൂച്ചശാപം എന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുന്നത്
2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ നോർവേയോട് 2-1ന് പരാജയപ്പെട്ട് ബ്രസീൽ പുറത്തായതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചയായി പൂച്ചശാപം. ബ്രസീലിന്റെ തോൽവിക്ക് കാരണം പൂച്ചശാപം എന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന വാർത്താസമ്മേളനത്തിനിടെ കയറിക്കൂടിയ പൂച്ചയെ നിഷ്കരുണം എടുത്തെറിഞ്ഞ ബ്രസീൽ ടീമിന്റെ മാദ്ധ്യമപ്രവർത്തകന്റെ ഈ പ്രവൃത്തിയാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. പൂച്ചശാപം ബ്രസീലിന്റെ വിടാതെ പിന്തുടരുന്നുണ്ടെന്നും സോഷ്യൽമീഡിയ ഓർമിപ്പിക്കുകയാണ്.
2022 ഡിസംബറിൽ ഖത്തർ ലോകകപ്പിനിടെയാണ് സംഭവം. വിനീഷ്യസ് ജൂനിയർ പങ്കെടുത്ത ബ്രസീലിന്റെ വാർത്താസമ്മേളനത്തിനിടെ ഒരു പൂച്ച മേശപ്പുറത്തേക്ക് ചാടിക്കയറിയിരുന്നു. പൂച്ചയെ സാവധാനം മാറ്റുന്നതിന് പകരം മാധ്യമപ്രവർത്തകൻ അതിനെ കഴുത്തിൽ പിടിച്ച് മേശയിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. അതേ വർഷം നടന്ന 2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ പുറത്തായി. ഇതോടെയാണ് പൂച്ചശാപം ചർച്ചയാകാൻ തുടങ്ങിയത്.
അഞ്ച് തവണ ലോകചാമ്പ്യൻമാരായ ബ്രസീലിന്റെ കിരീടസ്വപ്നം തകർന്നതും ഫുട്ബോൾ ഇതിഹാസതാരം നെയ്മറുടെ വിരമിക്കലും ആരാധകർക്കിടയിൽ വലിയ നിരാശയ്ക്കാണ് കാരണമായത്. മത്സരം അവസാനിച്ച ഉടൻ തന്നെ നെയ്മർ കണ്ണീരോടെ മൈതാനത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധനേടിയിരുന്നു. അതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ് ഖത്തർ ലോകകപ്പിനിടെ നടന്ന വിചിത്രമായ സംഭവവും അതുമായി ബന്ധപ്പെട്ട ‘പൂച്ചയുടെ ശാപം’ എന്ന വൈറൽ സിദ്ധാന്തവും.
നോർവെയ്ക്ക് മുന്നിൽ 2-1 -ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി നോർവേയെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കെത്തി. ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് എത്തിയ ബ്രസീലിന് ഇത് വലിയ തിരിച്ചടിയായി.
Delhi,Delhi,Delhi













