Last Updated:
പോർച്ചുഗലിനെതിരെ മികേൽ മെറിനോ നേടിയ ഗോളാണ് സ്പെയിനിന് വിജയമൊരുക്കിയത്
2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനിനോട് 1-0ന് പരാജയപ്പെട്ട പോർച്ചുഗൽ പുറത്തായി. പോർച്ചുഗലിനെതിരെ മികേൽ മെറിനോ നേടിയ ഗോളാണ് സ്പെയിനിന് വിജയമൊരുക്കിയത്. ഒരു ഗോളിനാണ് സ്പെയിൻ പോർച്ചുഗലിനെ വീഴ്ത്തിയത്.
മത്സരത്തിന് മുമ്പ് തന്നെ ഇതാണ് തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് പ്രഖ്യാപിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ കണ്ണീരോടെ മൈതാനം വിടുകയായിരുന്നു. ഡാലസ് സ്റ്റേഡിയത്തിലെ ആരാധകർ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്. തോൽവിക്ക് പിന്നാലെ പൊട്ടിക്കരയുന്ന ഫുട്ബോൾ രാജാവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ജോവോ ഫെലിക്‌സിന്റെ ഹെഡറും നുനോ മെൻഡസിന്റെ ശക്തമായ ഷോട്ടും ഗോൾമാറാതെ പോയതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ സ്പെയിൻ കൂടുതൽ ശക്തമായി കളിച്ചു. പോർച്ചുഗൽ പ്രതിരോധം ശക്തമായി നിലകൊണ്ടെങ്കിലും മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് സ്പെയിൻ നിർണായക പ്രഹരം നടത്തിയത്.
2026-ലെ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്പെയിനുമായുള്ള പോർച്ചുഗലിന്റെ റൗണ്ട് ഓഫ് 16 മീറ്റിംഗിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പോർച്ചുഗലിന് കിരീടമില്ലാതെ റൊണാൾഡോയ്ക്ക് പടിയിറക്കം;അവസാന ലോകകപ്പ് വേദിയിൽ പൊട്ടിക്കരഞ്ഞ് താരം













