“റോബ് ഡീപെറിങ്കിന്റെ വിയോഗവാർത്ത ഞങ്ങളെ ഞെട്ടലോടെയും അഗാധ ദുഃഖത്തോടെയും ഞങ്ങൾ സ്വീകരിച്ചു. റോബിന്റെ വിയോഗത്തോടെ ഞങ്ങൾക്ക് മികച്ച ഒരു റഫറിയെ മാത്രമല്ല, ദയയും ആത്മാർഥതയും നിറഞ്ഞ സഹപ്രവർത്തകനെയുമാണ് നഷ്ടമായത്,” കെഎൻവിബി പ്രസ്താവനയിൽ പറഞ്ഞു.
റോബ് ഡീപെറിങ്കിന്റെ നിര്യാണത്തിൽ ഫിഫയും അനുശോചനം രേഖപ്പെടുത്തി.
“ആഗോള ഫുട്ബോൾ സമൂഹത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡച്ച് ഫുട്ബോൾ അസോസിയേഷനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,” ഫിഫ പ്രസ്താവനയിൽ അറിയിച്ചു.
🚨 According to L’Équipe:
• Dutch referee Rob Dieperink has reportedly been found dead after being removed from the World Cup officiating team.
• He had originally been selected as a VAR official for the 2026 World Cup.
• One month before the tournament, he was dropped… pic.twitter.com/nKf30xmsU0
— KinG £ (@xKGx__) July 13, 2026
2017 മുതൽ റോബ് ഡീപെറിങ്ക് നെതർലൻഡ്സിലെ എറെഡിവിസിയിൽ വീഡിയോ അസിസ്റ്റന്റ് റഫറിയായി (VAR) സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 2024 യൂറോ കപ്പിലും അദ്ദേഹം വിഎആർ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു. 2026ലെ ഫിഫ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറിയായി ആദ്യം അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
എന്നാൽ, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ മെയ് മാസത്തിൽ ഫിഫ ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യൽസ് പട്ടികയിൽ നിന്ന് ഡീപെറിങ്കിന്റെ പേര് നീക്കം ചെയ്യുകയായിരുന്നു.
അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്ന വിലയിരുത്തിയതിനെ തുടർന്ന് കേസ് അവസാനിച്ചു. എന്നിരുന്നാലും, 2026 ഫിഫ ലോകകപ്പിന്റെ മാച്ച് ഒഫീഷ്യൽസ് സംഘത്തിലേക്ക് റോബ് ഡീപെറിങ്കിനെ ഫിഫ തിരിച്ചെടുത്തില്ല.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിച്ചിരുന്നുവെന്നും ഡീപെറിങ്ക് വ്യക്തമാക്കി.
“എനിക്കെതിരെ തെറ്റായ ആരോപണമാണ് ഉയർന്നത്. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്,” ഡച്ച് ദിനപത്രമായ ഡി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ആദ്യഘട്ടം മുതൽ തന്നെ പൊലീസ് അന്വേഷണവുമായി ഞാൻ പൂർണമായി സഹകരിച്ചു. ഫിഫ, യുവേഫ, കെഎൻവിബി എന്നിവയ്ക്കും എല്ലാ വിവരങ്ങളും പൂർണ സുതാര്യതയോടെ കൈമാറിയിരുന്നു,” അദ്ദേഹം പറഞ്ഞു.
ഡച്ച് ഫുട്ബോൾ അസോസിയേഷൻ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച ഡീപെറിങ്ക്, ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യൽസ് പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഫിഫയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചിരുന്നു.
ഫിഫയുടെ ലോകകപ്പ് മാച്ച് ഒഫീഷ്യൽസ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന് മുമ്പ് യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിലായിരുന്നു റോബ് ഡീപെറിങ്ക് നിർവഹിച്ച അവസാന പ്രധാന ചുമതല . ഏപ്രിൽ 9ന് നടന്ന ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ ഫിയോറെന്റീനയെ ക്രിസ്റ്റൽ പാലസ് 3-0ന് തോൽപിച്ച മത്സരത്തിൽ അദ്ദേഹം വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ആയി പ്രവർത്തിച്ചു.













