Last Updated:
ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാന്റെ അവസാന സൂപ്പർ 8 മത്സരത്തിന് മുന്നോടിയായാണ് സംഭവം നടന്നതെന്നാണ് വിവരം
ടി20 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. കാൻഡിയിലെ ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ ഒരു പാകിസ്ഥാൻ താരത്തിന് പിഴ ചുമത്തിയതായി ‘ടെലികോം ഏഷ്യ സ്പോർട്ട്’ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാന്റെ അവസാന സൂപ്പർ 8 മത്സരത്തിന് മുന്നോടിയായാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. ടീം താമസിച്ചിരുന്ന ഗോൾഡൻ ക്രൗൺ ഹോട്ടലിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരിയോട് താരം മോശമായി പെരുമാറിയെന്നാണ് ആരോപണം.
ജീവനക്കാരി ബഹളം വെച്ചതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇടപെടുകയായിരുന്നു. ഹോട്ടലിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടതോടെ വിഷയത്തിൽ പാകിസ്ഥാൻ ടീം മാനേജർ നവീദ് ചീമയുടെ ശ്രദ്ധയിലെത്തി. തുടർന്ന് ഹോട്ടൽ മാനേജ്‌മെന്റിനോട് താരം നേരിട്ട് ക്ഷമാപണം നടത്തുകയും അച്ചടക്കലംഘനത്തിന് പിഴയൊടുക്കുകയും ചെയ്തതോടെ താൽക്കാലികമായി പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു.
വിവാദത്തിൽപ്പെട്ട താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാട്ടിൽ തിരിച്ചെത്തിയ ശേഷം താരം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മുന്നിൽ ഹാജരാകേണ്ടി വരും. ഇതിനുശേഷം കൂടുതൽ കർശനമായ അച്ചടക്ക നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ട്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമിഫൈനൽ കാണാതെ പുറത്തായ നിരാശയിലാണ് ടീം കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി ബാച്ചുകളായി നാട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ വർഷം പാകിസ്ഥാൻ ഷഹീൻസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ബലാത്സംഗ ആരോപണത്തെത്തുടർന്ന് യുവതാരം ഹൈദർ അലിയെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പിന്നീട് കോടതി അദ്ദേഹത്തെ വിട്ടയച്ചു. സമാനമായ മറ്റൊരു സംഭവത്തിൽ, മലേഷ്യൻ പര്യടനത്തിനിടെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് ടീം മസാജർ മലംഗ് അലിക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്.
New Delhi,New Delhi,Delhi













