Last Updated:
1975 മുതൽ ഇതുവരെയുള്ള ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ ടീമിലെല്ലാം ഒരു മലയാളി സാന്നിദ്ധ്യം ഉണ്ട്
ന്യൂസലൻഡിനെ 96 റണസിന് തകർത്താണ് മൂന്നാം ടി20 കിരീടത്തിൽ ടീം ഇന്ത്യ മുത്തമിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്താവുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻപ്രകടനമാണ് ഇന്ത്യയെ ഈ കൂറ്റൻസ്കോറിലേക്കെത്തിച്ചത്. 46 പന്തിൽ എട്ട് സിക്സറുകളും അഞ്ച് ഫോറുകളും ഉൾപ്പെടെ 193.48 സ്ട്രൈക്ക് റേറ്റിൽ 89 റൺസാണ് സഞ്ജു നേടിയത്.
ഒരു മലയാളി താരത്തിന്റെ തോളിലേറി ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ മൂന്നാം കിരീടം സ്വന്തമാക്കിയപ്പോൾ ശ്രദ്ധയിലേക്ക് വരുന്ന മറ്റൊരു കാര്യമുണ്ട്. 1975 മുതൽ ഇതുവരെയുള്ള ക്രിക്കറ്റ് ലോകകപ്പിന്റ ചരിത്രം പരിശോധിച്ചാൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെല്ലാം ഒരു മലയാളി സാന്നിദ്ധ്യം ഉണ്ടെന്നതാണ്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ആ ടീമിലും ഒരു മലയാളി സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇടംകയ്യൻ ഫാസ്റ്റ് ബൌളറായ കണ്ണൂർ സ്വദേശി സുനിൽ വത്സൻ. 1983-ലെ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നിട്ടും ആ ടൂർണമെന്റിൽ ഒരൊറ്റ മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. റോജർ ബിന്നിക്ക് പരിക്കേറ്റപ്പോൾ സുനിൽ വത്സൻ കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഷ്ടിച്ചാണ് ആ അവസരം അദ്ദേഹത്തിന് നഷ്ടമായത്.
2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്ത് ഇന്ത്യൻ ടീമിന്റെ ഭാഗമായി. 2007-ലെ ടി20 ലോകകപ്പ് കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ ശ്രീശാന്തിന് കഴിഞ്ഞു.ഡർബനിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന സെമി ഫൈനലിലെ ശ്രീശാന്തിന്റെ മിന്നുന്ന പ്രകടനം എന്നും ഓർമ്മിക്കപ്പെടുന്നതാണ്. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 12 റൺസ് മാത്രം വഴങ്ങി ആദം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ എന്നീ ഓപ്പണർമാരെ അദ്ദേഹം പുറത്താക്കി. പാകിസ്ഥാനെതിരായ ഫൈനലിൽ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ആ നിർണ്ണായക ക്യാച്ചും ശ്രീശാന്തിന്റെ കൈകളിലായിരുന്നു. 2011-ലെ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് മത്സരത്തിലും ശ്രീലങ്കയ്ക്കെതിരായ ഫൈനലിലും ശ്രീശാന്ത് കളിച്ചിരുന്നു.
ഒടുവിൽ സഞ്ജു സാംസണും ആ നേട്ടത്തിന്റെ ഭാഗമായി. 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ടീം ടി20 ഇന്ത്യ ലോകകപ്പ് നേടുംബോൾ സഞ്ജു ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2026ൽ ലോകകപ്പ് തന്നെ നേടിക്കൊടുത്ത് ഇന്ത്യയുടെ തന്നെ അഭിമാന താരമായിമാറുകയാണ് സഞ്ജു സാംസൺ.
Thiruvananthapuram,Kerala













