Last Updated:
ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് ശേഷം രോഹിത്തിന് പകരം മറ്റ് കളിക്കാരെ പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ നായകനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ശേഷം ഇതിഹാസ ഇന്ത്യൻ ബാറ്റർ രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂലൈ 19 ഞായറാഴ്ച ലോർഡ്സിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം. ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ഈ മൈതാനത്തിലെ മത്സരം ഒരുപക്ഷേ ഇന്ത്യൻ താരം എന്ന നിലയിൽ രോഹിത്തിന്റെ അവസാന മത്സരമായി മാറിയേക്കാം.
നിലവിലുള്ള ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് ശേഷം രോഹിത്തിന് പകരം മറ്റ് കളിക്കാരെ പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ നായകനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചിട്ടുണ്ടെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഭാവി പദ്ധതികളെക്കുറിച്ച് അറിയിക്കുന്നതിനായി സെലക്ഷൻ കമ്മിറ്റി കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽ വെച്ച് രോഹിത് ശർമയോടും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനോടും സംസാരിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2026 ജൂൺ 20ന് ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരായ തന്റെ അവസാന ഏകദിനത്തിൽ പുറത്താകാതെ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിനെപ്പോലുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് സെലക്ടർമാർ ആഗ്രഹിക്കുന്നത്. യുവതലമുറയെ പിന്തുണയ്ക്കാനുള്ള ഈ തീരുമാനം, 2027-ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിലേക്ക് ബിസിസിഐ രോഹിത്തിനെ പരിഗണിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.
“ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തങ്ങളുടെ പദ്ധതികളിൽ രോഹിത് ഇല്ലെന്നും ഈ പരമ്പരയ്ക്ക് ശേഷം അവർ മറ്റ് കളിക്കാരിലേക്ക് നീങ്ങുകയാണെന്നും സെലക്ടർമാർ രോഹിത്തിനെ അറിയിച്ചിട്ടുണ്ട്. തന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തിയതിന് ശേഷം കളി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും, ഭാവി കാര്യങ്ങൾ തീരുമാനിക്കാനുള്ള ചുമതല സെലക്ടർമാർ ശർമയ്ക്ക് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്,” ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടില് പറയുന്നു.
സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ അതൃപ്തനായ രോഹിത്, ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയ്ക്കിടെ ചില ബിസിസിഐ ഭാരവാഹികളുമായി സംസാരിച്ചിട്ടുണ്ട്.
രോഹിത് ശർമ ഇതിനകം തന്നെ ട്വന്റി-20, ടെസ്റ്റ് ക്രിക്കറ്റ് എന്നിവയിൽ നിന്ന് വിരമിച്ചിട്ടുണ്ട്. 2024 ജൂൺ 29-ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ വെച്ച് ടീം ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷമാണ് അദ്ദേഹം കുട്ടി ക്രിക്കറ്റിനോട് വിടപറഞ്ഞത്. തുടർന്ന് 2025 മെയ് മാസത്തിൽ ഇൻസ്റ്റാഗ്രാമിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
New Delhi,Delhi
രോഹിത് ശർമ വിരമിക്കുന്നു? ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം അവസാന മത്സരമാകുമെന്ന് റിപ്പോർട്ട്













