അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച, ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുത്ത ലോകകപ്പിനായി ഫിഫ തങ്ങളുടെ സാമ്പത്തിക പാക്കേജ് വിപുലീകരിച്ചിരുന്നു. ടൂർണമെന്റിന് മുന്നോടിയായി തന്നെ, പങ്കെടുക്കുന്ന ടീമുകൾക്കുള്ള സാമ്പത്തിക വിഹിതത്തിൽ മുൻപത്തെക്കാൾ വലിയ വർദ്ധനവാണ് ഫിഫ വരുത്തിയത്.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ ജേതാക്കൾക്കുള്ള പ്രൈസ് മണി തുടർച്ചയായി വർദ്ധിക്കുന്നതായി കാണാം. 2018-ൽ റഷ്യയിൽ കിരീടം നേടിയ ഫ്രാൻസിന് 38 മില്യൺ ഡോളറാണ് ലഭിച്ചത്. എന്നാൽ 2022-ൽ ഖത്തറിൽ അർജന്റീന ചാമ്പ്യന്മാരായപ്പോൾ അത് 42 മില്യൺ ഡോളറായി ഉയർന്നു. ഇപ്പോൾ 2026-ൽ സ്പെയിൻ വിജയികളായതോടെ ഈ തുക ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയായ 51 മില്യൺ ഡോളറിൽ എത്തിനിൽക്കുന്നു.
വിജയികൾക്ക് മാത്രമല്ല, റണ്ണേഴ്സ് അപ്പുകൾക്കുള്ള സമ്മാനത്തുകയിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2022-ൽ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസിന് 30 മില്യൺ ഡോളറാണ് ലഭിച്ചതെങ്കിൽ, 2026-ൽ റണ്ണേഴ്സ് അപ്പായ അർജന്റീനയ്ക്ക് 34 മില്യൺ ഡോളർ ലഭിക്കും. മൂന്നാം സ്ഥാനം നേടിയ ഇംഗ്ലണ്ടിന് 30 മില്യൺ ഡോളറും നാലാം സ്ഥാനത്തുള്ള ഫ്രാൻസിന് 28 മില്യൺ ഡോളറും ലഭിക്കും.
ഫിഫ ലോകകപ്പ് 32 ടീമുകളിൽ നിന്ന് 48 ടീമുകളായി ഉയർത്തിയ ആദ്യ പതിപ്പായിരുന്നു 2026-ലേത്. ഇതോടെ മത്സരങ്ങളുടെ എണ്ണം 64-ൽ നിന്ന് 104 ആയി വർദ്ധിച്ചു. ഈ മാറ്റത്തിനൊപ്പം പങ്കെടുക്കുന്ന രാജ്യങ്ങൾക്കായുള്ള സാമ്പത്തിക വിതരണ പാക്കേജും ഫിഫ റെക്കോർഡ് തുകയിലേക്ക് ഉയർത്തി.
പങ്കെടുക്കുന്ന 48 ടീമുകൾക്കുമായി ആകെ 871 മില്യൺ ഡോളറാണ് ഫിഫ വിതരണം ചെയ്യുന്നത്. ഇതിൽ 655 മില്യൺ ഡോളർ മത്സരങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രൈസ് മണിയാണ്. ബാക്കി തുക ടീമുകളുടെ തയ്യാറെടുപ്പുകൾക്കും പങ്കാളിത്ത ചെലവുകൾക്കുമായാണ് നൽകുന്നത്. 2022 ഖത്തർ ലോകകപ്പിലെ ആകെ സമ്മാനത്തുകയായ 440 മില്യൺ ഡോളറിനേക്കാൾ എത്രയോ ഇരട്ടി കൂടുതലാണിത്.
വാർത്താ ഏജൻസിയായ എപിയുടെ (AP) റിപ്പോർട്ട് പ്രകാരം രണ്ട് വിഭാഗങ്ങളായാണ് ഫിഫ ഈ തുക 48 ദേശീയ ഫെഡറേഷനുകൾക്ക് നൽകുന്നത്. ഒന്ന്, ഓരോ ടീമും ടൂർണമെന്റിൽ എത്രത്തോളം മുന്നേറുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രൈസ് മണി ബോണസ്. രണ്ട്, ടീമുകളുടെ പരിശീലനത്തിനും തയ്യാറെടുപ്പിനുമുള്ള പൊതുവായ ഫണ്ട്.
2026 ലോകകപ്പിലേക്ക് യോഗ്യത നേടുന്ന എല്ലാ ടീമുകൾക്കും കുറഞ്ഞത് 12.5 മില്യൺ ഡോളർ ഉറപ്പായും ലഭിക്കും. ഇതിൽ 10 മില്യൺ ഡോളർ യോഗ്യത നേടുന്നതിനും ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്നതിനുമാണ്. ബാക്കി 2.5 മില്യൺ ഡോളർ ടൂർണമെന്റിന് മുൻപുള്ള പരിശീലന ചെലവുകൾക്കായി നൽകുന്നതാണ്. മുൻ ലോകകപ്പുകളിൽ കളിക്കാരുടെ ബോണസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ ഒഴിവാക്കാനും ദേശീയ ടീമുകൾക്ക് കൃത്യമായ ഫണ്ട് ഉറപ്പാക്കാനുമാണ് ഈ നിശ്ചിത തുക മുൻകൂട്ടി നൽകുന്നത്. ഈ അടിസ്ഥാന തുകയ്ക്ക് പുറമെ, മുന്നോട്ട് പോകുന്ന ഘട്ടങ്ങൾക്ക് അനുസരിച്ച് ടീമുകൾക്ക് വലിയ തുകകൾ ലഭിക്കും.
ഈ തുകകൾ വിജയികളായ കളിക്കാരുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും, ഫിഫ ഈ പണം നേരിട്ട് കളിക്കാർക്കല്ല നൽകുന്നത്. പകരം അതത് രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്കാണ് (ഉദാഹരണത്തിന് സ്പെയിനിലെ ആർഎഫ്ഇഎഫ്) കൈമാറുന്നത്. ഈ തുകയിൽ എത്ര ശതമാനം കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിനും നൽകണം, എത്ര തുക ഫുട്ബോൾ വികസനത്തിനും മറ്റ് അസോസിയേഷൻ ചെലവുകൾക്കുമായി മാറ്റിവെക്കണം എന്ന് തീരുമാനിക്കുന്നത് ഈ ഫെഡറേഷനുകളാണ്. സ്പെയിന് ലഭിച്ച ഈ റെക്കോർഡ് തുക ഫിഫ ലോകകപ്പിന്റെ വളരുന്ന വാണിജ്യ മൂല്യത്തെയാണ് കാണിക്കുന്നത്.
എപിയുടെ റിപ്പോർട്ട് പ്രകാരം സ്പെയിന് ലഭിച്ച 51 മില്യൺ ഡോളർ വലിയൊരു തുകയാണെങ്കിലും, ആഗോള ഫുട്ബോളിൽ ഇന്ന് മറ്റിടങ്ങളിൽ ചെലവഴിക്കുന്ന കോടികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറുതാണ്. കഴിഞ്ഞ വർഷം അമേരിക്കയിൽ തന്നെ നടന്ന ക്ലബ് ലോകകപ്പ് ജേതാക്കൾക്ക് ലഭിച്ച തുകയേക്കാൾ കുറവാണിത്.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ, ലോകകപ്പിലുടനീളം ഭൂരിഭാഗം സമയവും ബെഞ്ചിലിരുന്ന ക്രൊയേഷ്യയുടെ 19 വയസ്സുകാരനായ പ്രതിരോധ താരം ലൂക്കാ വുഷ്കോവിച്ചിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ക്ലബ്ബായ ബ്രൈറ്റൺ ചൊവ്വാഴ്ച നൽകിയ ട്രാൻസ്ഫർ തുകയേക്കാൾ കുറവാണ് ഈ ലോകകപ്പ് ജേതാക്കൾക്ക് ലഭിക്കുന്ന 51 മില്യൺ ഡോളർ.













