Last Updated:
ഡിസംബറിൽ നിലവിലെ കരാർ അവസാനിക്കുന്നതോടെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയും സ്കലോണി നൽകി
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് 1-0 ന് ഏറ്റ കടുത്ത തോൽവിക്ക് പിന്നാലെ, മത്സരശേഷമുള്ള വാർത്താ സമ്മേളനം കണ്ണീരോടെ പാതിവഴിയിൽ ഉപേക്ഷിച്ച് അർജന്റീന കോച്ച് ലയണൽ സ്കലോണി. മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലുടനീളം തികഞ്ഞ ആത്മസംയമനം പാലിച്ച അർജന്റീന കോച്ച്, സ്പെയിൻ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സമ്മതിക്കുകയും തന്റെ കളിക്കാരുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ഒടുവിൽ വികാരങ്ങൾ അടക്കാനാവാതെ അദ്ദേഹം പൊട്ടിക്കരയുകയും തുടർന്ന് അവിടെനിന്ന് മടങ്ങുകയുമായിരുന്നു.
“അവരായിരുന്നു മികച്ച ടീം, അതാണ് സത്യാവസ്ഥ. എങ്കിലും ഈ ടീമിനെക്കുറിച്ചുള്ള ഓർമ്മകളും അവർ കൈവരിച്ച നേട്ടങ്ങളും ഇത്രത്തോളം ദൂരം എത്തിയതിന്റെ മൂല്യവും ഞാൻ എപ്പോഴും കാത്തുസൂക്ഷിക്കും,” സ്കലോണി പറഞ്ഞു. “നാം ഇതിന് വലിയ മൂല്യം നൽകേണ്ടതുണ്ട്, കാരണം ഇവിടെവരെ എത്താൻ ഒരുപാട് പരിശ്രമം ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിന് ശേഷമുള്ള ഫൈനൽ വിസിലിന് പിന്നാലെ, അർജന്റീനയുടെ മധ്യനിര താരം ലിയാൻഡ്രോ പരേഡസ് ഉൾപ്പെട്ട തർക്കം പരിഹരിക്കാൻ താൻ ഇടപെട്ട അപ്രിയ സംഭവങ്ങളെക്കുറിച്ചും സ്കലോണി സംസാരിച്ചു. സമീപകാല വിജയങ്ങളിൽ കാണിച്ച അതേ മാന്യതയോടെ തോൽവിയും ഉൾക്കൊള്ളാൻ തന്റെ കളിക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
“വിജയങ്ങളിൽ നാം കാണിച്ച മാന്യത തോൽവിയിലും കാണിക്കണം. തോൽക്കാൻ അറിയാമെന്ന് ഇന്ന് നമ്മൾ തെളിയിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾ കളിയിൽ പരാജയപ്പെട്ടു, അത് അംഗീകരിക്കുന്നു. എന്നാൽ അതിനർത്ഥം നമ്മൾ ജീവിക്കുന്നത് നിർത്തണമെന്നോ ഇവിടെവരെ എത്താൻ ചെയ്തതൊക്കെ മറക്കണമെന്നോ അല്ല.”ലോകകപ്പിലുടനീളം ടീമിനെ പിന്തുണച്ചതിന് 48-കാരനായ കോച്ച് അർജന്റീനയിലെ ആരാധകർക്ക് നന്ദി രേഖപ്പെടുത്തി.
“ജനങ്ങൾക്കും എന്റെ കളിക്കാർക്കും രാജ്യത്തിനും മുന്നിൽ ഞങ്ങൾ പരമാവധി ശ്രമിച്ചു എന്ന് എനിക്ക് പറയാൻ കഴിയും,” അദ്ദേഹം പറഞ്ഞു. “യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ടാണ് ഞങ്ങൾ ഇവിടെയെത്തിയത്, എന്നാൽ ഇന്ന് ചെയ്തതുപോലെ കളിക്കാർ തങ്ങളുടെ സർവ്വസ്വവും കളത്തിൽ സമർപ്പിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്കും രാജ്യത്തിനും മികച്ചൊരു മാതൃകയാണ് നൽകുന്നത്. നമുക്ക് വീണ്ടും എഴുന്നേറ്റ് നിൽക്കണം, മറ്റൊരു വഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈനലിൽ തോറ്റെങ്കിലും തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ എത്തിയ അർജന്റീനയുടെ മുന്നേറ്റം വലിയ അംഗീകാരം അർഹിക്കുന്നുണ്ടെന്ന് സ്കലോണി പറഞ്ഞു.
“റണ്ണേഴ്‌സ് അപ്പ് സ്ഥാനത്തെ ഞാൻ തീർച്ചയായും വിലമതിക്കുന്നു, കാരണം ഇവിടെവരെ എത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടതുണ്ട്. “സ്വാഭാവികമായും ജയിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്, എങ്കിലും ഒടുവിൽ എനിക്ക് നന്ദി മാത്രമാണ് തോന്നുന്നത്. സങ്കടത്തോടൊപ്പം ആ ഒരൊറ്റ വാക്ക് മാത്രമാണ് എനിക്കിപ്പോൾ പറയാനുള്ളത്. കളി നന്നായോ മോശമായോ എന്നതല്ല, നമ്മൾ സർവ്വസ്വവും നൽകുമ്പോൾ അതിൽ കുറ്റങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്.”
വൈകാരികമായ ഈ വാർത്താ സമ്മേളനം ദേശീയ ടീമിലെ സ്കലോണിയുടെ ഭാവിയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്. 2030 ലോകകപ്പ് വരെ ടീമിനൊപ്പം തുടരാൻ അദ്ദേഹം വാക്കാൽ ധാരണയിലെത്തിയതായി അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഡിസംബറിൽ നിലവിലെ കരാർ അവസാനിക്കുന്നതോടെ താൻ സ്ഥാനം ഒഴിഞ്ഞേക്കാമെന്ന സൂചനയാണ് കോച്ച് നൽകിയത്.
“എനിക്ക് ഇനി എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്,” അദ്ദേഹം പറഞ്ഞു. “ഞാൻ കരാർ കാലാവധി പൂർത്തിയാക്കും, അതിന് ശേഷം ബാക്കി കാര്യങ്ങൾ നോക്കാം. എനിക്ക് ചിന്തിക്കേണ്ടതുണ്ട്, കാരണം ഇതുപോലെ ഇത്രയും വലിയൊരു കാര്യം ഇനി കൈവരിക്കാൻ സാധിക്കുമോ എന്ന് എനിക്കറിയില്ല,” ഇത്രയും പറഞ്ഞതിന് പിന്നാലെ വാർത്താ സമ്മേളനത്തിൽ സ്കലോണി പൊട്ടിക്കരയുകയായിരുന്നു.
New Delhi,New Delhi,Delhi
Jul 20, 2026 10:24 AM IST














