ഇത്തരം അത്യാധുനിക കണ്ണടകൾ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമിടയിൽ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് നടപടി
ഐ.പി.എൽ 2026-ൽ കളിക്കാരും മാച്ച് ഒഫീഷ്യൽസും സ്മാർട്ട് സൺഗ്ലാസുകൾ ഉപയോഗിക്കുന്നത് ബി.സി.സി.ഐ നിരോധിച്ചു.ഹസ്യവിവരങ്ങൾ കൈമാറുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും ഇത്തരം ഉപകരണങ്ങൾ ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്കയെത്തുടർന്നാണ് നിരോധനം. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം (ACSU) എല്ലാ ടീമുകൾക്കും അവരുടെ ഭാരവാഹികൾക്കും ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം അത്യാധുനിക കണ്ണടകൾ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമിടയിൽ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഈ നടപടി.
എന്തുകൊണ്ടാണ് ഇവയെ നിരോധിത വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്നും ബി.സി.സി.ഐ തങ്ങളുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈവ് സ്ട്രീമിംഗ്, ടെക്സ്റ്റ് മെസ്സേജുകൾ അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യം, മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈഫൈ നെറ്റ്‌വർക്കുകൾ വഴിയുള്ള ഓഡിയോ-വീഡിയോ കോളിംഗ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ആശയവിനിമയ ഫീച്ചറുകൾ ഈ ഉപകരണങ്ങളിൽ ഉണ്ടെന്ന് ബി.സി.സി.ഐ അറിയിപ്പിൽ പറയുന്നു.
മത്സര അന്തരീക്ഷത്തിന് ബാധകമായ കർശനമായ ചട്ടങ്ങളുടെ പരിധിയിലാണ് ഈ ഉപകരണങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, പി.എം.ഒ.എ (പ്ലേയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ) മിനിമം മാനദണ്ഡങ്ങൾ പ്രകാരം ഇത്തരം കണ്ണടകളെ ‘ഓഡിയോ/വീഡിയോ റെക്കോർഡിംഗ് ഉപകരണം’, ‘ആശയവിനിമയ ഉപകരണം’ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. അതിനാൽ കളിക്കാരും മാച്ച് ഒഫീഷ്യൽസും നിൽക്കുന്ന സ്ഥലങ്ങളിൽ (PMOA) ‘സ്മാർട്ട് ഗോഗിളുകൾ’ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് ബോർഡ് വ്യക്തമാക്കി.
ആശയവിനിമയ ശേഷിയുള്ള ഗാഡ്‌ജെറ്റുകൾ നിർദ്ദിഷ്ട പി.എം.ഒ.എ മേഖലകളിൽ ഉപയോഗിക്കുന്നത് വിലക്കുന്ന നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് ഈ പുതിയ നിയന്ത്രണവും കൊണ്ടുവന്നിരിക്കുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ, മത്സരത്തിനിടയിൽ ടീം ഡഗൗട്ടിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് മാനേജർ റോമി ഭിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും താക്കീത് നൽകുകയും ചെയ്തിരുന്നു.
മത്സരദിവസങ്ങളിൽ പി.എം.ഒ.എയിൽ പ്രവേശിക്കുമ്പോൾ എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫും തങ്ങളുടെ മൊബൈൽ ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കുമൊപ്പം ഇത്തരം ഉപകരണങ്ങളും സെക്യൂരിറ്റി ലെയ്സൺ ഓഫീസർക്ക് (SLO) കൈമാറണം. ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ടൂർണമെന്റ് പ്രോട്ടോക്കോളിന്റെ ലംഘനമായി കണക്കാക്കും. ഈ ഉപകരണങ്ങൾ സമർപ്പിക്കാത്തത് പി.എം.ഒ.എ പ്രോട്ടോക്കോളിന്റെ ലംഘനമായി കണക്കാക്കുമെന്നും ഐ.പി.എൽ 2026-ലെ പി.എം.ഒ.എ മിനിമം മാനദണ്ഡങ്ങൾ പ്രകാരമുള്ള പിഴകൾക്ക് ഇത് കാരണമായേക്കാമെന്നും ബോർഡ് കൂട്ടിച്ചേർത്തു.
New Delhi,New Delhi,Delhi












