Last Updated:
ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ ചാർലസ് ഡി കെറ്റലെയർ മാത്രമാണ് സിമോണിനെ മറികടന്ന് ഗോൾ നേടിയത്
എട്ട് കളികളിൽ നിന്ന് വഴങ്ങിയത് വെറും ഒരു ഗോൾ മാത്രം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അർജന്റീനയ്ക്കെതിരെ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിൻ കിരീടമണിയുമ്പോൾ ഈ കണക്ക് ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എതിരാളികൾ ഗോൾമുഖത്തേക്ക് തൊടുത്ത അസംഖ്യം ഷോട്ടുകളെ ഒരു വൻമതിൽ പോലെ ഉറച്ചു നിന്നു തടുത്ത സ്പെയിനിന്റെ ഗോൾകീപ്പർ ഉനായ് സിമോണിന്റെ അസാധ്യ പ്രകടനമാണ് ഇതിന് പിന്നിൽ. സ്പെയിൻ കിരീടമുയർത്തിയതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾക്കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും ഉനായ് സിമോണിന്റെ അർഹമായ കൈകളിലേക്കെത്തി.
സിമോൺ ടൂർണമെന്റിൽ ഏഴ് ക്ലീൻ ഷീറ്റുകൾ നിലനിർത്തിയപ്പോൾ, ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ ചാർലസ് ഡി കെറ്റലെയർ മാത്രമാണ് താരത്തെ മറികടന്ന് ഗോൾ നേടിയത്. ബെൽജിയത്തിനെതിരായ മത്സരത്തിന്റെ 41-ാം മിനിറ്റിലായിരുന്നു സിമോൺ എന്ന വൻമതിലിനെ മറികടന്ന് ചാർലസ് ഡി കെറ്റലെയറിന്റെ ഗോൾ സ്പാനിഷ് വലകുലുക്കിയത്. തിമോത്തി കാസ്റ്റാഗ്ന നൽകിയ ക്രോസ് കെവിൻ ഡി ബ്രൂയിൻ കൃത്യമായി ചാർൾസ് ഡി കെറ്റലെയർക്ക് എത്തിച്ചു. ഡി കെറ്റലെയറുടെ തകർപ്പൻ ഹെഡർ ഉനായി സിമോണെ പരാജയപ്പെടുത്തി.
ആഴ്സണലിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയ ഡേവിഡ് റായയെ മറികടന്നാണ് ഇരുപത്തിയൊൻപതുകാരനായ സിമോൺ സ്പെയിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. ഒടുവിൽ സ്പെയിൻ ലോക ചാമ്പ്യന്മാരായപ്പോൾ, ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത് മാനേജർ ലൂയിസ് ഡി ലാ ഫ്യൂന്റെ തന്നിലർപ്പിച്ച വിശ്വാസത്തിന് സിമോൺ തികഞ്ഞ പ്രതിഫലം നൽകുകയും ചെയ്തു.
ഉനായ് സിമോണിന്റെ ലോകകപ്പ് നേട്ടങ്ങൾ പരിശോധിച്ചാൽ, റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയക്കെതിരെ സ്പെയിൻ 3-0 ന് ജയിച്ചപ്പോൾ, ഇറ്റാലിയൻ ഇതിഹാസം വാൾട്ടർ സെംഗ 1990-ൽ സ്ഥാപിച്ച തുടർച്ചയായി 517 മിനിറ്റ് ഗോൾ വഴങ്ങാതിരുന്ന ലോകകപ്പ് റെക്കോർഡ് സിമോൺ മറികടന്നു. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെയുള്ള മത്സരത്തിന്റെ 41-ാം മിനിറ്റിൽ അവർ ഗോൾ നേടുന്നതുവരെ സിമോണിന്റെ ഈ കുതിപ്പ് 650 മിനിറ്റോളം നീണ്ടുനിന്നു. ഇതോടെ തുടർച്ചയായി ആറ് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ സ്പെയിൻ പുതിയ ലോകകപ്പ് റെക്കോർഡും കുറിച്ചു. 1990-ൽ ഇറ്റലിയും 2006-2010 കാലഘട്ടത്തിൽ സ്വിറ്റ്സർലൻഡും സ്ഥാപിച്ച റെക്കോർഡാണ് സ്പെയിൻ തകർത്തത്.
റൗണ്ട് ഓഫ് 16-ൽ പോർച്ചുഗലിനെതിരായ 1-0 ന്റെ വിജയത്തിൽ, 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ബൈസിക്കിൾ കിക്ക് ഉൾപ്പെടെയുള്ള രണ്ട് മികച്ച ഷോട്ടുകളാണ് സിമോൺ തടുത്തിട്ടത്.
സെമി ഫൈനലിൽ ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റനിരയുമായാണ് ഫ്രാൻസ് എത്തിയത്. എന്നാൽ കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ തുടങ്ങിയ വമ്പന്മാരെയെല്ലാം ഗോൾ നേടാൻ അനുവദിക്കാതെ 2-0 ന്റെ വിജയത്തോടെ സ്പെയിൻ തളച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ എംബാപ്പെയ്ക്ക് ലഭിക്കുമായിരുന്ന ഒരു ലൂസ് ബോൾ, സിമോൺ തന്റെ ലൈൻ വിട്ട് മുന്നോട്ട് ഓടിയെത്തി തട്ടിയകറ്റിയതും ശ്രദ്ധേയമായി.
New Delhi,New Delhi,Delhi














