Last Updated:
റിംഗിൽ തന്റെയൊപ്പം നേർക്കുനേർ നിൽക്കാൻ ഹർഭജന് ധൈര്യമുണ്ടോ എന്നും ഒരു പോരാട്ടത്തിനായി കരാറിൽ ഒപ്പിടാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നും ശ്രീശാന്ത്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തന്റെ മുൻ സഹതാരം ഹർഭജൻ സിംഗിനെ ബോക്സിങ് റിംഗിൽ ഒരു പോരാട്ടത്തിനായി പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്. തികച്ചും ഗൗരവത്തോടെയാണ് ശ്രീശാന്ത് ഈ വെല്ലുവിളി നടത്തിയിരിക്കുന്നത്. ഹർഭജന്റെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2008-ലെ കുപ്രസിദ്ധമായ ഐപിഎൽ “സ്ലാപ്ഗേറ്റ്” (Slapgate) സംഭവത്തെ പരിഹസിക്കുന്ന രീതിയിലുള്ള ഒരു പരസ്യത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഹർഭജൻ അഭിനയിച്ചിരുന്നു. ഐപിഎല്ലിലെ ഒരു മത്സരത്തിന് ശേഷം ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ കരണത്തടിച്ചതായിരുന്നു “സ്ലാപ്ഗേറ്റ്” വിവാദം. ഇതിനെത്തുടർന്ന് ബിസിസിഐ ഹർഭജനെ നിരവധി മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വർഷങ്ങൾ കടന്നുപോയതോടെ ഇരുവരും ആ വിവാദങ്ങളെല്ലാം മറന്ന് മുന്നോട്ട് പോവുകയും, തന്റെ പ്രവൃത്തിയിൽ ഹർഭജൻ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തിടെ പുറത്തുവന്ന പരസ്യം പഴയ മുറിവുകൾ വീണ്ടും തുറക്കാൻ കാരണമായി. ഈ പരസ്യത്തിൽ അഭിനയിക്കാൻ സമ്മതിച്ചതിന് ഹർഭജനെ ശ്രീശാന്ത് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
‘ലല്ലൻടോപ്പ്’ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ, ശ്രീശാന്തും ഹർഭജനും ബോക്സിങ് വസ്ത്രം ധരിച്ച് നിൽക്കുന്ന ഒരു പ്രൊമോഷണൽ പരിപാടിയുടെ ചിത്രം ശ്രീശാന്തിനെ കാണിക്കുകയുണ്ടായി. ആ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാര്യങ്ങൾ റിംഗിനുള്ളിൽ വെച്ച് തീർക്കാൻ അദ്ദേഹം മുൻ സ്പിൻ ഇതിഹാസത്തെ വെല്ലുവിളിച്ചത്. റിംഗിൽ തന്റെയൊപ്പം നേർക്കുനേർ നിൽക്കാൻ ഹർഭജന് ധൈര്യമുണ്ടോ എന്നും ഒരു പോരാട്ടത്തിനായി കരാറിൽ ഒപ്പിടാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നും ശ്രീശാന്ത് ചോദിച്ചു. ഈ ഗ്ലൗസുകൾ ധരിച്ച്, യാതൊരു അഭിനയവുമില്ലാതെ റിംഗിൽ വരാൻ താൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണെന്ന് ശ്രീശാന്ത് പറഞ്ഞു.
ഇതൊരു തുറന്ന വെല്ലുവിളിയാണെന്നും ഭാജി പായെ വെല്ലുവിളിക്കുന്നുവെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. ഈ സ്ലാപ്ഗേറ്റ് സംഭവത്തിൽ ഹർഭജന് ഇത്രയധികം പ്രശ്നമുണ്ടായിരുന്നിട്ടും അതിൽ നിന്ന് അദ്ദേഹം ഒരുപാട് പണം സമ്പാദിക്കുന്നുണ്ടെങ്കിൽ, തങ്ങൾക്കും അതിൽ നിന്ന് എന്തെങ്കിലും സമ്പാദിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹർഭജൻ റിംഗിലേക്ക് വരണമെന്നത് തന്റെ ഹൃദയത്തിൽ നിന്നുള്ള അഭ്യർത്ഥനയാണെന്നും, അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ എല്ലാ മലയാളിളികൾക്കും സർദാർമാർക്കും വേണ്ടി ദയവായി വരണമെന്നും താൻ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു.
വർഷങ്ങളായി ഈ അടിപിടിയുടെ ദൃശ്യങ്ങൾ പൊതുജന മധ്യത്തിൽ ലഭ്യമായിരുന്നില്ല. എന്നാൽ, മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി അടുത്തിടെ മൈക്കൽ ക്ലാർക്കുമായുള്ള ഒരു അഭിമുഖത്തിനിടയിൽ ഈ വീഡിയോ പങ്കുവെക്കുകയുണ്ടായി. വീഡിയോ പരസ്യമാക്കിയതിന് ഹർഭജൻ പിന്നീട് ലളിത് മോദിയെ രൂക്ഷമായി വിമർശിച്ചിരുന്നു. വീഡിയോ ലീക്ക് ചെയ്ത രീതി തെറ്റാണെന്നും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഹർഭജൻ പ്രതികരിച്ചു. ഇതിന് പിന്നിൽ അവർക്ക് എന്തെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ടായിരിക്കാമെന്നും, 18 വർഷങ്ങൾക്ക് മുമ്പ് നടന്നതും ആളുകൾ മറന്നതുമായ ഒരു കാര്യത്തെ അവർ വീണ്ടും ഓർമ്മിപ്പിക്കുകയാണെന്നും ഹർഭജൻ കുറ്റപ്പെടുത്തി.
New Delhi,New Delhi,Delhi













