‘ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല’;ഐപിഎൽ ‘അടി’ വിവാദം വെച്ച് പണമുണ്ടാക്കുന്നു; ഹർഭജനെതിരെ ശ്രീശാന്ത് Sreesanth slams Harbhajan for making money | | ACTPnews

News18


Last Updated:

2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം കൈകൊടുക്കുന്നതിനിടെ ഹർഭജൻ ശ്രീശാന്തിനെ തല്ലിയെന്നാണ് വിവാദം

News18
News18

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിനെ പിടിച്ചുലച്ച  2008-ലെ ഐപിഎല്ലിലെ ‘സ്ലാപ്പ്ഗേറ്റ്’ (അടി) വിവാദം ഹർഭജൻ സിംഗ് സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന ആരോപണവുമായി മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്.

രണ്ട് താരങ്ങളും പഴയ കാര്യങ്ങൾ മറന്ന് മുന്നോട്ട് പോയെന്നാണ് കരുതിയിരുന്നതെങ്കിലും, ഹർഭജൻ അഭിനയിച്ച പുതിയൊരു പരസ്യം പഴയ മുറിവുകൾ വീണ്ടും തുറന്നുവെന്ന് ശ്രീശാന്ത് പറയുന്നു. 2008-ലെ സംഭവത്തെ തമാശരൂപേണ അവതരിപ്പിക്കുന്നതാണ് പരസ്യം. വിവാദത്തെ ഒരു വാണിജ്യ അവസരമാക്കി മാറ്റുന്നത് അതിരുകടന്ന നടപടിയാണെന്നും ശ്രീശാന്ത് പറയുന്നു .

“ഞാൻ ഒരഭിമുഖത്തിലും ഭാജിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇതാദ്യമായാണ് ഞാൻ സംസാരിക്കുന്നത്,” ശ്രീശാന്ത് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“അടുത്തിടെ വരെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല, എന്നാൽ അദ്ദേഹം വീണ്ടും അതേക്കുറിച്ച് ഒരു പരസ്യം ചെയ്തു. അതിലൂടെ ഏതാണ്ട് 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ അദ്ദേഹം സമ്പാദിച്ചു. ശേഷം എന്നെ വിളിച്ച് അതിനെക്കുറിച്ച് ഒരു സ്റ്റോറി പങ്കുവെക്കാൻ ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘ഞാൻ ക്ഷമിക്കും പക്ഷേ ഒരിക്കലും മറക്കില്ല’. ആരെങ്കിലും നിങ്ങളോട് തെറ്റ് ചെയ്താൽ അവരോട് ക്ഷമിക്കണം, പക്ഷേ അത് ഒരിക്കലും മറക്കരുത്. മറന്നുപോയാൽ അവർ അത് വീണ്ടും ആവർത്തിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം. അതിൽ യാതൊരു സംശയവുമില്ല.” ശ്രീശാന്ത് വ്യക്തമാക്കി.

2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം കൈകൊടുക്കുന്നതിനിടെ ഹർഭജൻ ശ്രീശാന്തിനെ തല്ലിയെന്നാണ് വിവാദം. ഇതേത്തുടർന്ന് ഹർഭജനെ ആ സീസണിൽ നിന്ന് വിലക്കിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ ആദ്യത്തെ വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു ഇത്.

ഹർഭജനുമായുള്ള തന്റെ ബന്ധം പൂർണ്ണമായും തകർന്നുവെന്ന് ശ്രീശാന്ത് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. “ആ വ്യക്തിയുമായി എനിക്ക് ഇപ്പോൾ യാതൊരു ബന്ധവുമില്ല. ഞാൻ അദ്ദേഹത്തെ സഹോദരൻ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒന്നോ രണ്ടോ മാസത്തിനിടെ അദ്ദേഹം ആ പരസ്യം ചെയ്തു, ഇപ്പോൾ ഞാൻ അദ്ദേഹത്തെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

“ക്ഷമിക്കാനും എന്നാൽ ഒന്നും മറക്കാതിരിക്കാനും ആണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എനിക്ക് അദ്ദേഹത്തിനെതിരെ പരാതികളൊന്നുമില്ല, അദ്ദേഹത്തിന്റെ ആവശ്യവുമില്ല. ദൈവവും അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. അശ്വിനോടൊപ്പമുള്ള അഭിമുഖത്തിലടക്കം പലയിടത്തും അദ്ദേഹം എന്റെ മകളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് അപ്പോൾ ആളുകൾ കരുതും. അദ്ദേഹം നല്ല മനുഷ്യനായിരിക്കാം, പക്ഷേ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചത് മുതൽ ഇതുവരെയുള്ള എന്റെ അഭിപ്രായത്തിൽ, ഇതെല്ലാം ഒരു അഭിനയമാണ്. ആ അഭിനയം ശ്രീശാന്തിന് അംഗീകരിക്കാൻ കഴിയില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മുൻ ഐപിഎൽ കമ്മിഷണർ ലളിത് മോദി ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ വിവാദം വീണ്ടും തലപൊക്കിയിരുന്നു. ഹർഭജൻ നേരത്തെ ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും, ശ്രീശാന്തിന്റെ പുതിയ പ്രതികരണങ്ങൾ വിവാദം ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് നൽകുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

‘ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല’;ഐപിഎൽ ‘അടി’ വിവാദം വെച്ച് പണമുണ്ടാക്കുന്നു; ഹർഭജനെതിരെ ശ്രീശാന്ത്



Source link

Leave a Reply

Your email address will not be published. Required fields are marked *