Last Updated:
ആറ് റൗണ്ട് വരെ പിന്നില്‍ നിന്ന ശേഷമാണ് തുടര്‍ച്ചയായ നാല് ക്ലാസിക് ജയങ്ങളിലൂടെ പ്രജ്ഞാനന്ദ 18 പോയിന്‍റ് നേടിയത്
ന്യൂഡൽഹി: നോർവെ ചെസ്സിൽ ചരിത്രം സൃഷ്ടിച്ച് ആർ പ്രജ്ഞാനന്ദ. ജർമ്മനിയുടെ വിൻസെന്റ് കെയ്മറിനെ അവസാന റൗണ്ടിൽ പരാജയപ്പെടുത്തിയാണ് ചെന്നൈ സ്വദേശിയായ 20-കാരൻ ഈ നേട്ടം കൈവരിച്ചത്. ഇതോടെ നോർവേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പ്രജ്ഞാനന്ദ മാറി.
ആറ് റൗണ്ട് വരെ പിന്നില്‍ നിന്ന ശേഷമാണ് തുടര്‍ച്ചയായ നാല് ക്ലാസിക് ജയങ്ങളിലൂടെ പ്രജ്ഞാനന്ദ 18 പോയിന്‍റ് നേടിയത്. പ്രജ്ഞാനന്ദയുടെ ഈ പടയോട്ടത്തില്‍ മാഗ്നസ് കാള്‍സന്‍, ഫ്രഞ്ച് താരം അലിറെസ ഫിറൂഷ, ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷ്, ജര്‍മന്‍ താരം വിന്‍സെന്‍റ് കെയ്‌മര്‍ എന്നിവര്‍ ക്ലാസിക് ഗെയിമുകളില്‍ പ്രജ്ഞാനന്ദയോട് തോല്‍വി ഏറ്റുവാങ്ങി.
അവസാന റൗണ്ടിന് മുമ്പ് 15 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന പ്രജ്ഞാനന്ദ. ക്ലാസിക്കൽ വിഭാഗത്തിൽ നേടിയ നിർണായക ജയത്തിലൂടെ മൂന്ന് പോയിന്റ് കൂടി നേടി 18 പോയിന്റിലെത്തി കിരീടം ഉറപ്പിച്ചു. 2013-ൽ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ഇന്ത്യൻ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനും നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനും നേടാനാകാത്ത നേട്ടമാണ് പ്രജ്ഞാനന്ദ സ്വന്തമാക്കിയത്.
രണ്ടാം തവണ മാത്രമാണ് പ്രജ്ഞാനന്ദ നോർവേ ചെസിൽ പങ്കെടുക്കുന്നത്. ആറ് പ്രമുഖ താരങ്ങൾ മത്സരിച്ച ടൂർണമെന്റിൽ തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവ് നടത്തി. ഏഴ് തവണ നോർവേ ചെസ് ജേതാവായ മാഗ്നസ് കാർസനെ ക്ലാസിക്കൽ മത്സരങ്ങളിൽ രണ്ട് തവണ തോൽപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രകടനത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം.
ഈ വർഷം കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതിരുന്നതിന്റെ വിഷമം മറികടന്നാണ് പ്രജ്ഞാനന്ദയുടെ തകർപ്പൻ മുന്നേറ്റം. അവസാന ഘട്ടങ്ങളിൽ ലോക ചാമ്പ്യൻ ഗുകേഷ് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായെങ്കിലും ഇന്ത്യയുടെ പ്രതീക്ഷകൾ ജീവനോടെ നിലനിർത്തിയ പ്രജ്ഞാനന്ദ ഒടുവിൽ കിരീടം രാജ്യത്തേക്ക് എത്തിച്ചു.
Jun 06, 2026 11:02 AM IST













