Last Updated:
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്
ലോകകപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡിട്ട് കുതിക്കുന്ന അർജന്റീന നായകൻ ലയണൽ മെസ്സിയുടെ നേട്ടം മലയാളി ഫുട്ബോൾ പ്രേമികൾക്കും വലിയ ആവേശമാക്കി മാറ്റി ഫിഫ. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കിയതിന് പിന്നാലെയാണ് ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ മലയാളം വരികളോടെയുള്ള പ്രത്യേക പോസ്റ്റർ പങ്കുവെച്ചത്.
മലയാളത്തിൽ സൂപ്പർഹിറ്റായ ‘ആവേശം’ സിനിമയിലെ ഗാനത്തിലെ “ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ 10” എന്ന വരികളാണ് മെസ്സിയുടെ ചിത്രത്തിനൊപ്പം ഫിഫ ഉൾപ്പെടുത്തിയത്. പോസ്റ്റർ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് മലയാളികളാണ് ലൈക്കുകളും കമന്റുകളുമായി ഫിഫയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലേക്ക് ഇരച്ചെത്തിയത്. കേരളത്തിലെ ഫുട്ബോൾ ആവേശത്തെ ഫിഫ എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പോസ്റ്ററെന്ന് ആരാധകർ കുറിക്കുന്നു.
ഡാലസിലെ ആർലിംഗ്ടണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 38-ാം മിനിറ്റിൽ മെദീനയുടെ അസിസ്റ്റിൽ ബോക്സിനകത്തു നിന്ന് തകർപ്പൻ ഗോൾ നേടി മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡാണ് മെസ്സി മറികടന്നത്. തുടർന്ന് രണ്ടാം പകുതിയിൽ തൻ്റെ പതിനെട്ടാം ലോകകപ്പ് ഗോളും താരം സ്വന്തമാക്കി.
ഈ പ്രകടനത്തോടെ നിരവധി അപൂർവ്വ റെക്കോർഡുകളാണ് മെസ്സിയെ തേടിയെത്തിയത്. ലോകകപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയതോടെ, ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്റെ ജെയർസീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പം മെസ്സിയെത്തി.
ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡും മെസ്സി തകർത്തിരുന്നു. ആറ് ലോകകപ്പുകളിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായ മെസ്സിയുടെ പേരിൽ തന്നെയാണ് ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ (28), ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ (12) എന്നീ റെക്കോർഡുകളുമുള്ളത്.
New Delhi,New Delhi,Delhi













