Last Updated:
ഈ സീസണോടെ ധോണി ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന
ചെന്നൈ: നിലവിലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് 13 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടും മുൻ നായകൻ എം.എസ്. ധോണി ഇതുവരെ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങിയിട്ടില്ല. ധോണിക്ക് പരിക്കാണെന്നാണ് സിഎസ്കെ മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചിരുന്നതെങ്കിലും താരം ഫ്രാഞ്ചൈസിയുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക്ബ്ലോഗർ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണോടെ ധോണി ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.
സിഎസ്കെ മാനേജ്മെന്റും ധോണിയും തമ്മിലുള്ള ബന്ധം വഷളായതായും 2026 ഐപിഎല്ലിന് ശേഷം അദ്ദേഹം ടീമിൽ തുടരാൻ സാധ്യതയില്ലെന്നും ഫ്രാഞ്ചൈസിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സീസണിന്റെ തുടക്കത്തിൽ കാൽവണ്ണയ്ക്കേറ്റ പരിക്കിൽ നിന്ന് ധോണി മുക്തനായിരുന്നു. ടീമിന്റെ വിജയകരമായ കോമ്പിനേഷൻ മാറ്റാതിരിക്കാനാണ് താരം മാറിനിൽക്കുന്നതെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ, മുതിർന്ന കളിക്കാരെ ഒഴിവാക്കി യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള മാനേജ്മെന്റിന്റെ ദീർഘകാല പദ്ധതിയും ഇതിന് പിന്നിലെ ഭിന്നതകളുമാണ് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ടീമിലെ പ്രധാന തീരുമാനങ്ങളിൽ മാനേജ്മെന്റ് ധോണിയോട് കൂടിയാലോചനകൾ നടത്തിയിരുന്നില്ലെന്ന് പറയപ്പെടുന്നു. രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ എന്നിവരുമായി ബന്ധപ്പെട്ട പ്രധാന ട്രാൻസ്ഫർ തീരുമാനങ്ങൾ ധോണിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മാനേജ്മെന്റ് കൈക്കൊണ്ടത്. ഇതിൽ ധോണിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
എം.എസ്. ധോണിയുടെ ഐപിഎൽ കരിയറിൽ ആദ്യമായാണ് ഒരു സീസണിലെ ഭൂരിഭാഗം മത്സരങ്ങളും അദ്ദേഹത്തിന് പൂർണ്ണമായി നഷ്ടമാകുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ധോണിക്ക് കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ടീമിനൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും, മത്സരദിവസങ്ങളിൽ ധോണി സ്റ്റേഡിയത്തിലേക്ക് പോകാതെ ഹോട്ടലിൽ തന്നെ തുടരുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Chennai,Tamil Nadu













