Last Updated:
താരങ്ങളുടെ ബൂട്ടുകൾ, ഫുട്ബോളുകൾ, പരിശീലന സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് യാത്രാമധ്യേ കാണാതായത്.
ലോകകപ്പ് ഫുഡ്ബോൾ മത്സരത്തിനായി യുഎസിലെത്തിയ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ പരിശീലന സാമഗ്രികൾ മോഷണം പോയി. താരങ്ങളുടെ ബൂട്ടുകൾ, ഫുട്ബോളുകൾ, പരിശീലന സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് യാത്രാമധ്യേ കാണാതായത്.
ഫ്ലോറിഡയിലെ പാം ബീച്ച് ഗാർഡൻസിലുള്ള പരിശീലന ക്യാമ്പിൽ നിന്ന് മിസൗറിയിലെ കാൻസസ് സിറ്റിയിലെ സ്വോപ്പ് സോക്കർ നഗരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് മോഷണം നടന്നത്. ജൂൺ 13 വെള്ളിയാഴ്ച രാത്രിയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്തെത്തിയ ശേഷം സാമഗ്രികൾ വാഹനത്തിൽ നിന്ന് ഇറക്കിയപ്പോഴാണ് ചില സാധനങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കാൻസസ് സിറ്റി മിസൗറി പൊലീസ് അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ ബുധനാഴ്ച ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. മോഷണം പോയവയിൽ നിരവധി താരങ്ങളുടെ പേഴ്സണൽ ബൂട്ടുകളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാധാരണ പരിശീലന കിറ്റുകൾക്ക് പകരം പുതിയ സാമഗ്രികൾ എത്തിക്കുക എളുപ്പമാണെങ്കിലും താരങ്ങൾക്ക് ഇത് ഏറെ വെല്ലുവിളിയാകുന്നു. ദീർഘനാളുകളായി ഉപയോഗിച്ച് ശീലിച്ച ബൂട്ടുകൾക്ക് പകരം കണ്ടെത്തുന്നത് ഏറെ ബുദ്ധിമുട്ടാണ്.
മോഷണം പോയ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്ന നടപടികൾ തുടരുകയാണെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
Jun 13, 2026 11:51 AM IST













