Last Updated:
ടൂർണമെന്റിൽ ആദ്യമായി പങ്കെടുക്കുന്ന ജോർദാനാണ് അർജന്റീനയുടെ എതിരാളികൾ
തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ജെ-യിലെ തങ്ങളുടെ അവസാന മത്സരത്തിൽ നായകൻ ലയണൽ മെസ്സിയില്ലാതെയാകും കളത്തിലിറങ്ങുക. ടൂർണമെന്റിൽ ആദ്യമായി പങ്കെടുക്കുന്ന ജോർദാനാണ് അർജന്റീനയുടെ എതിരാളികൾ.
ഗ്രൂപ്പിൽ ഇതിനകം തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതിനാൽ, തങ്ങളുടെ ഏറ്റവും മികച്ച താരത്തിന് അനാവശ്യ സമ്മർദ്ദം നൽകാതെ വിശ്രമം അനുവദിക്കാനാണ് മുഖ്യപരിശീലകൻ ലയണൽ സ്കലോണിയുടെ തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച മെസ്സി തന്റെ 39-ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ, ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്കലോണി ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മെസ്സി നാളത്തെ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലുണ്ടാകുമെന്നും, എന്നാൽ താരം പിന്നീട് കളത്തിലേക്ക് വരുമെന്നും കോച്ച് പറഞ്ഞു.
താരത്തിന്റെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ ലോകകപ്പിൽ അർജന്റീനയുടെ മുന്നേറ്റനിരയെ ഒറ്റയ്ക്ക് തോളിലേറ്റുന്നത് മെസ്സിയാണ്. ടീം ഇതുവരെ നേടിയ അഞ്ച് ഗോളുകളും മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു. അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക് നേടി പുരുഷ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരന്റെ റെക്കോർഡിനൊപ്പമെത്തിയ മെസ്സി, തിങ്കളാഴ്ച ഓസ്ട്രിയക്കെതിരെ നേടിയ ഇരട്ട ഗോളുകളോടെ മിറോസ്ലാവ് ക്ലോസെയുടെയും മാർത്തയുടെയും ലോകകപ്പ് ഗോൾ റെക്കോർഡുകൾ മറികടന്നു.
ജൂലൈ 20-ന് നടക്കുന്ന ഫൈനലിലേക്ക് എത്തണമെങ്കിൽ വെറും 17 ദിവസത്തിനുള്ളിൽ 5 മത്സരങ്ങൾ കളിക്കേണ്ട കടുത്ത ഷെഡ്യൂളാണ് അർജന്റീനയെ കാത്തിരിക്കുന്നത്.
New Delhi,New Delhi,Delhi













