Last Updated:
നിലവിൽ 113 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി ജർമ്മനിക്ക് 239 ഗോളുകളുണ്ട്
ഫിഫ ലോകകപ്പിലെ കന്നിക്കാരായ കുറകാവോയെ (Curacao) 7-1 ന് തകർത്തുകൊണ്ടാണ് നാല് തവണ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ വരവറിയിച്ചത്. ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ജയത്തോടെ ഫിഫ ലോകകപ്പിലെ മറ്റൊരു ചരിത്ര റെക്കോഡും ജർമ്മൻ ടീം തങ്ങളുടെ പേരിലാക്കി.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഒരു രാജ്യം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ബ്രസീലിന്റെ റെക്കോർഡ് ജർമ്മനി മറികടന്നു. നിലവിൽ 113 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി ജർമ്മനിക്ക് 239 ഗോളുകളുണ്ട്. 115 മത്സരങ്ങളിൽ നിന്ന് 238 ഗോളുകൾ നേടിയ ബ്രസീലിനേക്കാൾ ഒരു ഗോൾ മുന്നിലാണ് ജർമ്മനി ഇപ്പോൾ.
എന്നാൽ, ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ ഹെയ്തിയെ നേരിടുമ്പോൾ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഈ റെക്കോർഡ് തിരിച്ചുപിടിക്കാൻ അവസരമുണ്ട്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് ടീമുകൾ
- ജർമ്മനി – 239
- ബ്രസീൽ – 238
- അർജന്റീന – 152
- ഫ്രാൻസ് – 136
- ഇറ്റലി – 128
കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് ഇ-യിലെ മത്സരത്തിന്റെ ആറാം മിനിറ്റിൽ ഫെലിക്സ് നമേച്ചയിലൂടെയാണ് ജർമ്മനി മുന്നിലെത്തിയത്. എന്നാൽ ലിബാനോ കൊമെനൻസിയയിലൂടെ സമനില ഗോൾ നേടിക്കൊണ്ട് കുറകാവോ അട്ടിമറി പ്രതീക്ഷകൾ ഉണർത്തിയിരുന്നു. എന്നാൽ പിന്നീട് കൈ ഹാവെർട്സ് ഇരട്ട ഗോളുകൾ നേടുകയും നിക്കോ ഷ്ലോട്ടർബെക്ക്, ജമാൽ മുസിയാല, നഥാനിയേൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവർ ലക്ഷ്യം കാണുകയും ചെയ്തതോടെ കുറകാവോ ആരാധകരുടെ നേരിയ പ്രതീക്ഷകൾ പോലും അസ്തമിക്കുകയായിരുന്നു.
ടീമിന്റെ ഈ തകർപ്പൻ പ്രകടനം ടീമിന്റെ ആത്മവിശ്വാസം ഉയർത്തുമെന്ന് ജർമ്മൻ പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ പറഞ്ഞു. ഏഴ് ഗോളുകൾ നേടാനായതിലും മത്സരത്തിലെ ഭൂരിഭാഗം സമയത്തെ പ്രകടനത്തിലും തികച്ചും സംതൃപ്തനാണ്. വിജയത്തോടെയുള്ള ഒരു തുടക്കം എപ്പോഴും പ്രധാനമാണ്, അത് നേടിയെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ശരിയായ വീര്യത്തോടെയാണ് ടീം കളിച്ചതെന്നും ഈ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ൽ കിരീടം നേടിയതിന് ശേഷം, കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെ മോശം പ്രകടനമായിരുന്നു ജർമ്മനി കാഴ്ചവെച്ചിരുന്നത്.
New Delhi,New Delhi,Delhi
Jun 15, 2026 11:55 AM IST













