FIFA World Cup 2026: ലോകകപ്പ് ഒത്തുകളി ആരോപണങ്ങൾക്ക് മറുപടിയുമായി അർജന്റീന കോച്ച് ലയണൽ സ്കലോണി | | ACTPnews

News18


Last Updated:

സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് അർജന്റീന ഒരുങ്ങുന്നതിനിടെയാണ് പരിശീലകൻ ലയണൽ സ്കലോണി ഈ വിഷയത്തിൽ മൗനം വെടിഞ്ഞത്

News18
News18

അനുകൂലമായ റഫറി തീരുമാനങ്ങൾ മുതൽ ഫിഫ ലോകകപ്പ് ഫിക്സ്ചറിലെ എളുപ്പമുള്ള വഴി വരെ, 2026 ലോകകപ്പിൽ അർജന്റീനയ്ക്ക് കാര്യങ്ങളെല്ലാം അനുകൂലമായാണ് വരുന്നത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചാൽ, ലോക റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഒരു ടീമിനെപ്പോലും നേരിടാതെ നിലവിലെ ചാമ്പ്യന്മാർക്ക് സെമിഫൈനലിൽ എത്താം. കളിയിലെയും പുറത്തെയും ഇത്തരം ഘടകങ്ങൾ കാരണം ഫിഫ അർജന്റീനയെ വഴിവിട്ട് സഹായിക്കുകയാണെന്ന് പലരും ആരോപിക്കുന്നുണ്ട്. പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം 3-2 ന് അർജന്റീന ജയിച്ചതോടെ, തങ്ങളെ തോൽപ്പിക്കാൻ ലോകകപ്പിൽ ഒത്തുകളി നടക്കുന്നുണ്ടെന്ന് ഈജിപ്ത് ക്യാമ്പ് പരസ്യമായി ആരോപിച്ചിരുന്നു.

ശനിയാഴ്ച സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് അർജന്റീന ഒരുങ്ങുന്നതിനിടെ, പരിശീലകൻ ലയണൽ സ്കലോണി ഒടുവിൽ ഈ വിഷയത്തിൽ മൗനം വെടിഞ്ഞു. പുറത്തുനിന്നുള്ള ഇത്തരം വാർത്തകൾ കളിക്കാരെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ, തങ്ങൾ തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് നേടുന്നത് കാണാൻ ആഗ്രഹിക്കാത്തവർ നടത്തുന്ന ഒരു ‘ആസൂത്രിത കലാപം’ മാത്രമാണിതെന്നാണ് സ്കലോണി ഇതിനെ വിശേഷിപ്പിച്ചത്.

തങ്ങൾ കഴിഞ്ഞ തവണ ലോകകപ്പ് നേടിയതുകൊണ്ട് ഇത്തവണ തങ്ങൾ ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ കാണുമെന്നും അത് തങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്നും സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം വാർത്തകൾ കളിക്കാരിലേക്ക് എത്തുന്നുണ്ടെന്നും എന്നാൽ ഈ വിമർശനങ്ങളെയും കമന്റുകളെയും കൂടുതൽ കരുത്തോടെ കളിക്കാനുള്ള ഇന്ധനമാക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1986ൽ അർജന്റീന ലോകകപ്പ് നേടിയപ്പോഴും തങ്ങളെ സഹായിച്ചതായി ആളുകൾ പറഞ്ഞിരുന്നുവെന്നും ഇതൊരു പുതിയ കാര്യമല്ലെന്നും സ്കലോണി ഓർമ്മിപ്പിച്ചു. തനിക്ക് ഓർമ്മയുള്ള കാലം മുതൽക്കേ ടൂർണമെന്റുകളിൽ വലിയ ചർച്ചകൾ ഉണ്ടാക്കുന്ന ടീമാണ് അർജന്റീന. തങ്ങൾ ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്ന് കളിക്കാരെ ബോധ്യപ്പെടുത്താൻ ഇത്തരം കാര്യങ്ങൾ സഹായിക്കും. എന്നാൽ മറ്റേതൊരു രാജ്യത്തിനും എതിരെ എന്നപോലെ ഇതും തികച്ചും സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ, ഗോൾ നേടുന്നതിന് പത്ത് സെക്കൻഡ് മുൻപ് നടന്ന ഒരു സംഭവത്തിന്റെ പേരിൽ അവരുടെ രണ്ടാം പകുതിയിലെ ഗോൾ റദ്ദാക്കിയതോടെ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനവും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് നിശ്ചയിച്ച നിയമങ്ങൾ മാത്രമാണ് വാർ സംഘം പിന്തുടരുന്നതെന്ന് സ്കലോണി വ്യക്തമാക്കി. വാർ ഉള്ളപ്പോൾ ആർക്കെങ്കിലും അനുകൂലമായി തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാണെന്നും അതിൽ ഇരട്ടത്താപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് മുൻപ് നടത്തിയ ക്ലാസുകളിൽ നിയമങ്ങൾ എങ്ങനെയൊക്കെ ആയിരിക്കുമെന്ന് തങ്ങൾക്ക് കൃത്യമായി കാണിച്ചു തന്നിരുന്നുവെന്നും ഇപ്പോൾ അത് കൃത്യമായി പാലിക്കപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും സ്കലോണി വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *