Last Updated:
മുള്ളൻപൂരിൽ നടന്ന ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി
മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച അവസാനിച്ച ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇന്നിംഗ്സിനും 300 റൺസിനും തകർത്ത് മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ വിജയം നേടി. ഇന്നിംഗ്സ് വിജയങ്ങളുടെ കണക്കിൽ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2018ൽ രാജ്‌കോർട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നിംഗ്സിനും 272 റൺസിനും വിജയിച്ചതായിരുന്നു ഇതിനുമുമ്പത്തെ ഇന്ത്യയുടെ റെക്കോർഡ്.
ഇരു ടീമുകളും തമ്മിലുള്ള മുൻകാല മത്സരങ്ങളെ അനുസ്മരിപ്പിക്കും വിധം മത്സരത്തിലുടനീളം ഇന്ത്യയുടെ പൂർണാധിപത്യമായിരുന്നു. 2018-ൽ ബെംഗളൂരുവിൽ ഇന്ത്യക്കെതിരെയായിരുന്നു അഫ്ഗാനിസ്ഥാൻ തങ്ങളുടെ കന്നി ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ച മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വൻ ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു.
| വിജയി | വിജയമാർജിൻ | എതിരാളികൾ | വേദി | തീയതി |
| ഇന്ത്യ | ഇന്നിംഗ്‌സിനും 300 റൺസിനും | അഫ്ഗാനിസ്ഥാൻ | ന്യൂ ചണ്ഡീഗഢ് | 06 ജൂൺ 2026 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 272 റൺസിനും | വെസ്റ്റ് ഇൻഡീസ് | രാജ്കോട്ട് | 04 ഒക്ടോബർ 2018 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 262 റൺസിനും | അഫ്ഗാനിസ്ഥാൻ | ബെംഗളൂരു | 14 ജൂൺ 2018 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 239 റൺസിനും | ബംഗ്ലാദേശ് | മിർപൂർ | 25 മേയ് 2007 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 239 റൺസിനും | ശ്രീലങ്ക | നാഗ്പൂർ | 24 നവംബർ 2017 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 222 റൺസിനും | ശ്രീലങ്ക | മൊഹാലി | 04 മാർച്ച് 2022 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 219 റൺസിനും | ഓസ്‌ട്രേലിയ | ഈഡൻ ഗാർഡൻസ് | 18 മാർച്ച് 1998 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 202 റൺസിനും | ദക്ഷിണാഫ്രിക്ക | റാഞ്ചി | 19 ഒക്ടോബർ 2019 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 198 റൺസിനും | ന്യൂസിലാൻഡ് | നാഗ്പൂർ | 20 നവംബർ 2010 |
| ഇന്ത്യ | ഇന്നിംഗ്‌സിനും 171 റൺസിനും | ശ്രീലങ്ക | പല്ലെകെലെ | 12 ഓഗസ്റ്റ് 2017 |
മത്സരത്തിന്റെ മൂന്നാം ദിവസത്തിലേക്ക് കളി നീണ്ടപ്പോൾ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 564/8 (ഡിക്ലയേർഡ്) നെതിരെ അഫ്ഗാനിസ്ഥാൻ ഉച്ചഭക്ഷണത്തിന് മുമ്പ് 152 റൺസിന് പുറത്തായി. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തിൽ തന്നെ 6 വിക്കറ്റുകൾ വീഴ്ത്തിയ മാനവ് സുതാർ ആണ് പന്തുകൊണ്ട് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
ഒന്നാം ഇന്നിംഗ്സിൽ 412 റൺസിന്റെ കൂറ്റൻ ലീഡ് നേടിയതോടെ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഫോളോ-ഓൺ ചെയ്യിക്കുകയായിരുന്നു.
വാഷിംഗ്ടൺ സുന്ദറും (4/36), കുൽദീപ് യാദവും (3/30) ചേർന്ന് അഫ്ഗാനിസ്ഥാനെ 35.5 ഓവറിൽ വെറും 112 റൺസിന് ചുരുട്ടിവിട്ടു.
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും (126), കെ എൽ രാഹുലിന്റെയും (100) സെഞ്ചുറികളാണ് കരുത്തായത്. സായ് സുദർശൻ (81), ഋഷഭ് പന്ത് (81), വാഷിംഗ്ടൺ സുന്ദർ (52*) എന്നിവർ അർധ സെഞ്ചുറികൾ നേടി. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം സാഫി 6 വിക്കറ്റുകൾ വീഴ്ത്തി.
ടെസ്റ്റ് മത്സരം അവസാനിച്ചതോടെ ഇരു ടീമുകളും ഇനി ഏകദിനപോരാട്ടങ്ങളിലേക്ക് കടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ശനിയാഴ്ച മുതൽ ആരംഭിക്കും.
Mullanpur Dakha,Ludhiana,Punjab
India Vs Afghanistan Test: അഫ്ഗാനിസ്ഥാനെ മൂന്ന് ദിവസത്തിനുള്ളിൽ തകർത്ത് ഇന്ത്യ; ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം













