Last Updated:
തുടർച്ചയായ മൂന്നാം തവണയാണ് അഭിഷേക് ശർമ ഈ ലോകകപ്പ് ടൂർണമെന്റിൽ പൂജ്യത്തിന് പുറത്താകുന്നത്
ബുധനാഴ്ച നടന്ന ടി20 ലോകകപ്പിലെ നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ തന്റെ സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്സി ധരിച്ചാണ് ബാറ്റിംഗിന് ഇറങ്ങിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം,അഭിഷേക് ശർമ്മ ഗ്രൌണ്ടിലേക്കിറങ്ങാൻ അല്പം വൈകിയിരുന്നു. ആദ്യം അർഷ്ദീപ് സിംഗിന്റെ കിറ്റ് ധരിച്ചാണ് അദ്ദേഹത്തെ കണ്ടതെങ്കിലും, അവസാന നിമിഷം അത് മാറ്റി സിറാജിന്റെ ജേഴ്സി ധരിക്കുകയായിരുന്നു. അഭിഷേക് തന്റെ ജേഴ്സി ടീം ഹോട്ടലിൽ മറന്നുവെച്ചതായിരുന്നു ഇതിന് കാരണം. ഈ വിവരം കമന്റേറ്റർമാരായ നാസർ ഹുസൈനും സുനിൽ ഗവാസ്കറും തത്സമയം പറഞ്ഞു.
യുഎസ്എയ്ക്കും പാകിസ്ഥാനുമെതിരെ തുടർച്ചയായി പൂജ്യത്തിന് പുറത്തായതിനാൽ ‘ഭാഗ്യത്തിന്’ വേണ്ടിയാണ് അദ്ദേഹം കിറ്റ് മാറ്റിയതെന്നാണ് സോഷ്യൽ മീഡിയയിൽ ചില ആരാധകർ വിശ്വസിച്ചത്. എന്നാൽ നിർഭാഗ്യവശാൽ നെതർലൻഡ്സിന്റെ ഓഫ് സ്പിന്നർ ആര്യൻ ദത്ത് തുടർച്ചയായ മൂന്നാം തവണയും അദ്ദേഹത്തെ പൂജ്യത്തിന് പുറത്താക്കി. പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് അഭിഷേക് ശർയെ പുറത്താക്കാൻ ദത്തും പയറ്റിയത്. അഭിഷേകിന്റെ വിക്കറ്റ് വീഴ്ത്തുന്നതിനായി തന്റെ ടീം മണിക്കൂറുകളോളം പദ്ധതികൾ തയ്യാറാക്കിയതായി പാകിസ്ഥാൻ കോച്ച് മൈക്ക് ഹെസ്സൻ പറഞ്ഞിരുന്നു.
ആദ്യ രണ്ട് പന്തുകളിൽ ദത്ത് അഭിഷേകിനെ റൺസെടുക്കാൻ അനുവദിക്കാതെ കുടുക്കി. അഭിഷേക് ഒരു വലിയ ഷോട്ടിനായി അക്ഷമനാകുന്നത് കണ്ട്, മിഡിൽ ആൻഡ് ലെഗ് സ്റ്റമ്പിൽ 99 കി.മീ വേഗതയിൽ ഒരു ക്വിക്ക് സ്ലൈഡർ എറിഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിലേതുപോലെ തന്നെ മുൻകാൽ മാറ്റി ഒരു മോശം പുൾ ഷോട്ടിന് ശ്രമിച്ച അഭിഷേക് ക്ലീൻ ബൗൾഡാവുകയായിരുന്നു. പാകിസ്ഥാനെതിരെ അദ്ദേഹം മിഡ്-ഓണിൽ ക്യാച്ച് നൽകിയാണ് പുറത്തായത്. ഇതോടെ ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ താരമായി അഭിഷേക് ശർമ മാറുകയും ചെയ്തു.
New Delhi,New Delhi,Delhi













