42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ബെംഗളൂരുവിന്റെ വിജയത്തിലേക്ക് നയിച്ചത്
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു.ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ആർസിബി കിരീട ജേതാക്കളായത്.വെറും 42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ബെംഗളൂരുവിന്റെ വിജയത്തിലേക്ക് നയിച്ചത്. തന്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി കുറിച്ച കോഹ്ലിയുടെ മികവിൽ, 156 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ആർസിബി 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത് വിജയം ഉറപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം തുടർച്ചയായി ഐപിഎൽ കിരീടം നേടുന്ന മൂന്നാമത്തെ ടീമായും ആർ സിബി മാറി.ഇതോടെ മഹേന്ദ്ര സിങ് ധോനിക്കും രോഹിത് ശർമയ്ക്കും ശേഷം ഐപിഎല്ലിൽ തുടർകിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന ചരിത്രനേട്ടം രജത് പാട്ടിദാർ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ നൽകിയത്. വെങ്കടേഷ് അയ്യരും വിരാട് കോലിയും പവർപ്ലേ ഓവറുകളിൽ ഗുജറാത്ത് ബൗളർമാരെ അടിച്ചൊതുക്കി. റാഷിദ് ഖാൻ എറിഞ്ഞ രണ്ടാം ഓവറിൽ 18 റൺസാണ് അയ്യർ അടിച്ചെടുത്തത്. മൂന്നാം ഓവറിൽ 13 റൺസും, നാലാം ഓവറിൽ കോലി 19 റൺസും കണ്ടെത്തിയതോടെ ആർസിബി സ്കോർ വെറും 4 ഓവറിൽ 55-ൽ എത്തി.എന്നാൽ അഞ്ചാം ഓവറിൽ 16 പന്തിൽ 32 റൺസെടുത്ത വെങ്കടേഷ് അയ്യരെ പുറത്താക്കി ഗുജറാത്ത് ആദ്യ ബ്രേക്ക്ത്രൂ നേടി. തൊട്ടുപിന്നാലെ ഒരു റൺ മാത്രമെടുത്ത് ദേവദത്ത് പടിക്കലും മടങ്ങി.
മൂന്നാം വിക്കറ്റിൽ നായകൻ രജത് പാട്ടിദാറുമൊത്ത് വിരാട് കോലി സ്കോറുയർത്തി. ഏഴോവറിൽ ടീം 81 റൺസിലെത്തിയെങ്കിലും റാഷിദ് ഖാൻ എറിഞ്ഞ ഒൻപതാം ഓവറിൽ മത്സരം വീണ്ടും മാറിമറിഞ്ഞു. ആ ഓവറിലെ രണ്ടാം പന്തിൽ നായകൻ രജത് പാട്ടിദാറും (15), അഞ്ചാം പന്തിൽ ക്രുണാൽ പാണ്ഡ്യയും (1) പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. പത്തോവർ അവസാനിക്കുമ്പോൾ 4 വിക്കറ്റിന് 100 റൺസെന്ന നിലയിലായിരുന്നു ബെംഗളൂരു.
അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡിനെ (24) കൂട്ടുപിടിച്ച് കോലി ആർസിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനിടെ വെറും 25 പന്തിൽ നിന്ന് കോലി തന്റെ അർധസെഞ്ചുറി തികച്ചു. താരത്തിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. സ്കോർ 132ൽ നിൽക്കേ ഡേവിഡ് പുറത്തായെങ്കിലും, പിന്നീട് വന്ന ജിതേഷ് ശർമയെ (11*) കൂട്ടി കോലി ടീമിനെ വിജയതീരത്ത് എത്തിച്ചു. ഒരു സിക്സറിലൂടെയാണ് കോലി ആർസിബിയുടെ വിജയമുറപ്പിച്ചത്. 42 പന്തിൽ 9 ഫോറും 3 സിക്സും സഹിതം 75 റൺസോടെ കോലി പുറത്താവാതെ നിന്നു. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. പേരുകേട്ട ഗുജറാത്ത് മുൻനിരയെ ആർസിബി ബൗളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.
മൂന്നാം ഓവറിൽ തന്നെ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിനെ (10) പുറത്താക്കി ആർസിബി പിടിമുറുക്കി. തൊട്ടടുത്ത ഓവറിൽ സായ് സുദർശനും (12) മടങ്ങിയതോടെ ഗുജറാത്ത് 30-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ജോസ് ബട്ലറും നിഷാന്ത് സിന്ധുവും ചേർന്ന് ടീമിനെ 50 കടത്തിയെങ്കിലും സ്കോർ 55-ൽ നിൽക്കെ 20 റൺസെടുത്ത സിന്ധുവിനെ ഗുജറാത്തിന് നഷ്ടമായി.
അഹമ്മദാബാദിൽ റൺസ് കണ്ടെത്താനാവാതെ ഗുജറാത്ത് ബാറ്റർമാർ കുഴങ്ങുന്നതാണ് പിന്നീട് കണ്ടത്. 13-ാം ഓവറിൽ ജോസ് ബട്ലറെയും (19) ക്രുണാൽ പാണ്ഡ്യ കൂടാരം കയറ്റി. പിന്നീട് ക്രീസിലിറങ്ങി 6 പന്തിൽ 15 റൺസെടുത്ത അർഷാദ് ഖാനെ റാസിഖ് സലാം ധാർ പുറത്താക്കി.
ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും തനിച്ചു പോരാടിയ വാഷിങ്ടൺ സുന്ദറാണ് ഗുജറാത്ത് ഇന്നിങ്സിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത സുന്ദർ അർധസെഞ്ചുറി (50*) തികച്ച് ടീം സ്കോർ 150 കടത്തി.
ബെംഗളൂരുവിന് വേണ്ടി 27 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാം ധാർ തിളങ്ങിയപ്പോൾ, ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മുൻനിരയെ ആശ്രയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ പിടിച്ചു കെട്ടി. പവർപ്ലേയ്ക്കുള്ളിൽ തന്നെ ഫോമിലുള്ള ബാറ്റർമാരെ നഷ്ടമായതും, ബാറ്റിംഗ് നിരയിൽ വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങളും 2022-ലെ ജേതാക്കളായ ഗുജറാത്തിന്റെ താളം തെറ്റിക്കുകയായിരുന്നു.
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat












