Last Updated:
ഗോൾ നേടിയതല്ലാതെ മത്സരത്തിൽ ബ്രസീൽ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്
ന്യൂയോർക്ക് : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ റൗണ്ടിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ പൊരുതി സമനില പിടിച്ച് അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീൽ. ഒന്നിനെതിരെ ഒരു ഗോളിനാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. കളിയിൽ ഒരു ഘട്ടത്തിൽ തോൽവി ഭയന്ന കാനറികളെ സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറിന്റെ ഉജ്ജ്വല ഗോളാണ് രക്ഷപെടുത്തിയത്. 48 ടീമുകൾ അണിനിരക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിലെ ആദ്യ കടുത്ത പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്.
ഏഴാം റാങ്കുകാരായ മൊറോക്കോ, ശക്തരായ ബ്രസീലിനെതിരെ അട്ടിമറി വിജയം നേടുമെന്ന ഭീതി ഉയർത്തിയെങ്കിലും മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ 80,000-ത്തിലധികം കാണികളെ സാക്ഷിയാക്കി ബ്രസീൽ സമനില പിടിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റ നെയ്മറുടെ അഭാവത്തിലാണ് ബ്രസീൽ മത്സരത്തിനിറങ്ങിയത്.
കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ കളിയിലുടനീളം കാണിച്ച കടുത്ത ആത്മവിശ്വാസത്തോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കം മുതൽ കളി നിയന്ത്രിച്ച മൊറോക്കോയ്ക്ക് 21-ാം മിനിറ്റിൽ തന്നെ മുന്നിലെത്താൻ കഴിഞ്ഞു. ബ്രസീലിയൻ താരം ലൂക്കാസ് പാക്വെറ്റ വരുത്തിയ ഗുരുതരമായ പിഴവാണ് ഗോളിലേക്ക് നയിച്ചത്.
റോജർ ഇബാനെസ് നൽകിയ ഒരു ഷോർട്ട് പാസ് നിയന്ത്രിക്കുന്നതിൽ പാക്വെറ്റയ്ക്ക് പിഴച്ചു. പന്ത് തട്ടിയെടുത്ത് കുതിച്ച മൊറോക്കോയുടെ ബ്രാഹിം ഡയസ് ബ്രസീലിയൻ പ്രതിരോധക്കോട്ട തകർത്ത് ഒരു ക്ലാസിക് പാസ് നൽകി. പന്തുമായി മുന്നേറിയ ഇസ്മായേൽ സൈബാരി, ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബെക്കറെ കാഴ്ചക്കാരനാക്കി പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു (1-0). സ്റ്റേഡിയത്തിലുണ്ടായിരുന്ന ഭൂരിഭാഗം വരുന്ന ബ്രസീലിയൻ ആരാധകരെയും നിശബ്ദമാക്കിയായിരുന്നു സൈബാരിയുടെ പത്താമത്തെ അന്താരാഷ്ട്ര ഗോൾ നേട്ടം.
തുടക്കത്തിലെ തിരിച്ചടി ബ്രസീൽ ക്യാമ്പിൽ വലിയ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾക്കനുസരിച്ച് ടീം പതുക്കെ കളിയിലേക്ക് തിരിച്ചുവന്നു. 32-ാം മിനിറ്റിൽ വിനീഷ്യസിലൂടെ ബ്രസീൽ കാത്തിരുന്ന സമനില ഗോൾ നേടി.
ഇടതുവശത്തുനിന്ന് ബ്രൂണോ ഗുയിമാറാസുമായി മനോഹരമായി പാസുകൾ കൈമാറി മുന്നേറിയ വിനീഷ്യസ്, രണ്ട് ഡിഫൻഡർമാരെ വെട്ടിച്ച് ബോക്സിനുള്ളിൽ സ്ഥലം കണ്ടെത്തി. തുടർന്ന് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബൗണൗവിന് യാതൊരു അവസരവും നൽകാതെ വലതുകാലുകൊണ്ട് തൊടുത്ത ഉഗ്രൻ ഷോട്ട് മൊറോക്കൻ വല തുളച്ചു (1-1). ബ്രസീൽ ജേഴ്സിയിൽ വിനീഷ്യസിന്റെ പത്താം ഗോൾ കൂടിയായിരുന്നു ഇത്. ഗോൾ നേടിയതല്ലാതെ മത്സരത്തിൽ ബ്രസീൽ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും മൊറോക്കോയുടെ കൈകളിലായിരുന്നു.
‘ഇന്നത്തെ മത്സരം വളരെ കഠിനമായിരുന്നു. മൊറോക്കോ മികച്ച ടീമാണെന്നും അവരെ തോൽപ്പിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. അടുത്ത മത്സരങ്ങൾക്ക് വേണ്ടി ഞങ്ങൾക്ക് ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്’ വിനീഷ്യസ് പറഞ്ഞു.
ഗ്രൂപ്പ് സിയിൽ ഇരുടീമുകൾക്കും ഇപ്പോൾ ഓരോ പോയിന്റ് വീതമുണ്ട്. ബ്രസീലിന്റെ അടുത്ത മത്സരം ഫിലാഡൽഫിയയിൽ വെച്ച് ഹെയ്തിക്കെതിരെയാണ്. അതിനുശേഷം മിയാമിയിൽ സ്കോട്ട്ലൻഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നടക്കും. മൊറോക്കോ തങ്ങളുടെ അടുത്ത മത്സരത്തിൽ ഫോക്സ്ബറോയിൽ വെച്ച് സ്കോട്ട്ലൻഡിനെയും പിന്നീട് അറ്റ്ലാന്റയിൽ വെച്ച് ഹെയ്തിയെയും നേരിടും.













