Last Updated:
ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളുടെ പട്ടികയിൽ 19 ഗോളുകളുമായി അർജന്റീനയാണ് ഒന്നാമത്
ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും സെമിഫൈനലുകളിൽ തകർത്തെറിഞ്ഞ് സ്പെയിനും അർജന്റീനയും ഫിഫ ലോകകപ്പ് ഫൈനലിലേക്ക് എത്തിയതോടെ കാൽപ്പന്ത് കളിയിലെ ചരിത്ര പോരാട്ടത്തിനാണ് ന്യൂയോർക്ക് വേദിയാകുന്നത്. ചൊവ്വാഴ്ച നടന്ന ആദ്യ സെമിഫൈനലിൽ 2024-ലെ യുവേഫ യൂറോ ജേതാക്കളായ സ്പെയിൻ കരുത്തരായ ഫ്രാൻസിനെ 2-0 ന് തകർത്തു. തൊട്ടുപിന്നാലെ നടന്ന രണ്ടാം സെമിയിൽ, 2024-ലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി. ഇരു ടീമുകളുടെയും ഈ തകർപ്പൻ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒരു അപൂർവ്വ ഫൈനലിനാണ് വേദിയൊരുങ്ങുന്നത്.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും തമ്മിൽ ഒരു കലാശപ്പോരാട്ടത്തിൽ നേർക്കുനേർ വരുന്നത്. ഞായറാഴ്ച (ജൂലൈ 19) ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഈ മഹാപോരാട്ടം ലോകകപ്പ് ചരിത്രപുസ്തകങ്ങളിൽ ഒരു പുതിയ അധ്യായം തന്നെ എഴുതിച്ചേർക്കും
ഈ വർഷത്തെ ലോകകപ്പിൽ തങ്ങളുടെ തകർപ്പൻ പ്രകടനം കൊണ്ട് ആരാധകരെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സ്പെയിൻ. ടൂർണമെന്റിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ ആറ് വിജയവും ഒരു സമനിലയുമാണ് സ്പെയിൻ നേടിയത്. ഈ ടൂർണമെന്റിലുടനീളം വെറും ഒരൊറ്റ ഗോൾ മാത്രമാണ് സ്പെയിൻ പ്രതിരോധം വഴങ്ങിയിട്ടുള്ളത്. ഈ പതിപ്പിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ റെക്കോർഡും സ്പെയിനാണ്.
അർജന്റീന നേടിയ 19 ഗോളുകളിൽ എട്ടെണ്ണവും ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് അടിച്ചിട്ടത്. എട്ട് ഗോളുകൾക്ക് പുറമെ, നാല് ഗോളുകൾക്ക് മെസ്സി അസിസ്റ്റും ചെയ്തു. ഇതിൽ രണ്ടെണ്ണം ഇംഗ്ലണ്ടിനെതിരായ നിർണായക സെമിഫൈനലിലായിരുന്നു.
ഗോളടിയിൽ മുന്നിലുള്ള അർജന്റീനയുടെ ആക്രമണനിരയും, ഗോൾ വഴങ്ങാൻ മടിക്കുന്ന സ്പെയിന്റെ പ്രതിരോധ കോട്ടയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും ആവേശകരമായ ഒരു ഫൈനലിനാവും ന്യൂയോർക്ക് സാക്ഷ്യം വഹിക്കുക.
മറുവശത്ത്, നിലവിലെ ചാമ്പ്യൻമാരായ അർജന്റീന നൂറു ശതമാനം വിജയ റെക്കോർഡുമായാണ് കലാശപ്പോരിന് എത്തുന്നത്. ടൂർണമെന്റിൽ കളിച്ച ഏഴ് മത്സരങ്ങളിലും എതിരാളികളെ നിഷ്പ്രഭരാക്കി വിജയം നേടിയ അവർ, ഞായറാഴ്ച (തിങ്കളാഴ്ച IST) കിരീടം നിലനിർത്താനുറച്ചാവും ബൂട്ട് കെട്ടുക. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളുടെ പട്ടികയിൽ 19 ഗോളുകളുമായി അർജന്റീനയാണ് ഒന്നാമത്.














