Last Updated:
സമ്പന്നമായ ബോക്സിങ് പാരമ്പര്യത്താൽ “ഇന്ത്യയുടെ ക്യൂബ” എന്നറിയപ്പെടുന്ന ഭവാനിയിൽ നിന്നുള്ള വനിതാ ബോക്സർമാർ നാല് സ്വർണ മെഡലുകൾ നേടി.
ഗ്ലാസ്ഗോയിൽ നടക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയിൽ ഹരിയാനയിൽ നിന്നുള്ള കായികതാരങ്ങൾ ഒരിക്കൽ കൂടി ആധിപത്യം സ്ഥാപിച്ചു. ആറ് സ്വർണവും ഒരു വെങ്കലവും നേടിയ ബോക്സർമാരാണ് ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ഡിസ്കസ് ത്രോ, ജാവലിൻ ത്രോ ഇനങ്ങളിലും സംസ്ഥാനം മെഡലുകൾ സ്വന്തമാക്കി.
സമ്പന്നമായ ബോക്സിങ് പാരമ്പര്യത്താൽ “ഇന്ത്യയുടെ ക്യൂബ” എന്നറിയപ്പെടുന്ന ഭവാനിയിൽ നിന്നുള്ള വനിതാ ബോക്സർമാർ നാല് സ്വർണ മെഡലുകൾ നേടി. പ്രീതി പവാർ (54 കി.ഗ്രാം.), ജാസ്മിൻ ലാംബോരിയ (57 കി.ഗ്രാം.), സാക്ഷി ചൗധരി (51 കി.ഗ്രാം.), പ്രിയ ഘംഗാസ് (60 കി.ഗ്രാം.) എന്നീ വനിതാ ബോക്സർമാരാണ് സ്വർണ മെഡലുകൾ സ്വന്തമാക്കിയത്.
ഭവാനി ജില്ലയിലെ ബഡേസ്ര ഗ്രാമവാസിയും സൈന്യത്തിൽ നായ്ബ് സുബേദാറുമായ പ്രീതിയുടെ പ്രകടനം ഏകപക്ഷീയമായിരുന്നു. ഫൈനലിൽ കാനഡയുടെ സ്കാർലെറ്റ് ഡെൽഗഡോയെ അവർ 5-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. താൻ മെഡലുമായി മടങ്ങിയെത്തുമെന്ന് പ്രീതി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നതായും ആ വാക്ക് പാലിച്ചതായും അവളുടെ പിതാവ് സോംബിർ പറഞ്ഞു.പിതാവും മുത്തശ്ശനും മുത്തശ്ശന്റെ പിതാവുമെല്ലാം ആ പ്രദേശത്തെ പ്രശസ്തരായ ഗുസ്തിക്കാരായിരുന്ന കായിക കുടുംബത്തിൽ നിന്നാണ് പ്രീതി വരുന്നത്.
മറ്റൊരു നായ്ബ് സുബേദാറായ ജാസ്മിൻ ലാംബോരിയ, നോർതേൺ അയർലൻഡിന്റെ മൈക്കല വാൾഷിനെ പരാജയപ്പെടുത്തിയാണ് സ്വർണം നേടിയത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ അവർ വെങ്കല മെഡൽ നേടിയിരുന്നു.
51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ, ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിക്കുകയും പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ASI) പരിശീലനം നേടുകയും ചെയ്യുന്ന 25 കാരിയായ സാക്ഷി ചൗധരി, ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെതിരെ അഗ്രസീവ് ബോക്സിങ് പുറത്തെടുത്ത് 5-0 എന്ന ഏകപക്ഷീയമായ പ്രകടനത്തിലൂടെ രാജ്യത്തിനായി മറ്റൊരു സ്വർണം കൂടി നേടി. 60 കിലോഗ്രാം ലൈറ്റ്വെയ്റ്റ് വിഭാഗത്തിൽ സാക്ഷിയുടെ കസിനായ പ്രിയ ഘംഗാസും സ്വർണ മെഡൽ നേടി.
പുരുഷ വിഭാഗത്തിൽ ഹരിയാന ബോക്സർമാർ രണ്ട് സ്വർണവും ഒരു വെങ്കലവും നേടി. ഭവാനിയിൽ നിന്നുതന്നെയുള്ള സീമ കലിരാമൻ ഡിസ്കസ് ത്രോയിൽ വെങ്കല മെഡലും നേടി.
ബോക്സിംഗ് പുരുഷ വിഭാഗത്തിൽ ഭവാനിയുടെ സച്ചിൻ സിവാച്ച് 60 കിലോഗ്രാം വിഭാഗത്തിലും, 19 കാരനായ ഹിസാറിലെ അങ്കുഷ് പങ്കാൾ 80 കിലോഗ്രാം വിഭാഗത്തിലും 4-1 സ്പ്ലിറ്റ് ഡിസിഷൻ വിജയത്തിലൂടെ സ്വർണ മെഡൽ കരസ്ഥമാക്കി.90+ കിലോഗ്രാം വിഭാഗത്തിൽ നരേന്ദർ ബെർവാൾ വെങ്കല മെഡൽ നേടി.
ഇത്തവണ വനിതാ ബോക്സർമാർ പുരുഷന്മാരെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, സംസ്ഥാനത്തെയും പ്രത്യേകിച്ച് ഭവാനിയിലെയും പെൺകുട്ടികൾ അന്താരാഷ്ട്ര ബോക്സിങ് വേദിയിൽ ആധിപത്യം പുലർത്തുന്നത് കാണുന്നത് അഭിമാനകരമായ നിമിഷമാണെന്നും ഭവാനി ബോക്സിങ് ക്ലബ് പ്രസിഡന്റ് കമാൽ സിംഗ് പ്രധാൻ പറഞ്ഞു.
New Delhi,New Delhi,Delhi














