Last Updated:
ഇന്ത്യൻ ഇന്നിംഗ്സിലെ ആറാം ഓവറിലെ അഞ്ചാം പന്തിൽ ജേക്കബ് ഡഫിയെ ഫോറടിച്ചാണ് അമൃത്സറിൽ നിന്നുള്ള ഈ ഇടങ്കയ്യൻ ബാറ്റിംഗ് താരം 50 റൺസ് കടന്നത്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ചരിത്രനേട്ടം സ്വന്തമാക്കി ലോക ഒന്നാം നമ്പർ ടി20 താരം അഭിഷേക് ശർമ്മ. വെറും 18 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ചുറി തികച്ച താരം, ലോകകപ്പിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡിന് ഒപ്പമെത്തി. ഇന്ത്യൻ ഇന്നിംഗ്സിലെ ആറാം ഓവറിലെ അഞ്ചാം പന്തിൽ ജേക്കബ് ഡഫിയെ ഫോറടിച്ചാണ് അമൃത്സറിൽ നിന്നുള്ള ഈ ഇടങ്കയ്യൻ ബാറ്റിംഗ് താരം 50 റൺസ് കടന്നത്. 2021-ൽ സ്കോട്ട്ലൻഡിനെതിരെ കെ.എൽ. രാഹുൽ 18 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ റെക്കോർഡിന് ഒപ്പമാണ് അഭിഷേക് ഇപ്പോൾ എത്തിയത്. 12 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ യുവരാജ് സിംഗിന്റെ പേരിലാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനം.
ടൂർണമെന്റിലുടനീളം ബാറ്റിംഗിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന അഭിഷേക് ശർമ്മയെ ഫൈനലിൽ ഒഴിവാക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കണമെന്ന മുൻ താരം സുനിൽ ഗവാസ്കറുടെ അഭിപ്രായത്തിന് ബാറ്റ് കൊണ്ട് അഭിഷേക് ശർമ മറുപടി പറയുന്ന കാഴ്ചയാണ് നരേന്ദ്ര മോദി സ്റ്റേഡിയെ സാക്ഷ്യം വഹിച്ചത്. ഓപ്പണിംഗ് വിക്കറ്റ് കൂട്ടികെട്ടിൽ അഭിഷേകും സഞ്ജുവും 7.1 ഓവറിൽ 98 റൺസാണ് കൂട്ടിച്ചേർത്തത്.247.62 സ്ട്രൈക്ക് റേറ്റിൽ ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 21 പന്തിൽ നിന്ന് 52 റൺസ് നേടിയാണ് അഭിഷേക് ശർമ പുറത്തായത്.
കഴിഞ്ഞ മത്സരങ്ങളിൽ അഭിഷേകിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതുവരെ കളിച്ച മത്സരങ്ങളിൽ നിന്ന് വെറും 12.71 ശരാശരിയിൽ 89 റൺസ് മാത്രമാണ് ഈ ഇടങ്കയ്യൻ ബാറ്റിന് നേടാനായത്. സൂപ്പർ 8 ഘട്ടത്തിൽ സിംബാബ്വെക്കെതിരെ നേടിയ അർദ്ധ സെഞ്ചുറി മാറ്റിനിർത്തിയാൽ അദ്ദേഹത്തിന്റെ പ്രകടനം ഇതിലും മോശമാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഷേക് ശർമ്മയെ ഫൈനലിൽ ഒഴിവാക്കുന്നതിനെക്കുറിച്ച് സുനിൽ ഗവാസ്കർ പറഞ്ഞത്.ഒരേ രീതിയിൽ തുടർച്ചയായി പുറത്താകുന്നതാണ് വലിയ പ്രശ്നമെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടിയിരുന്നു. ബൗളർമാർ കൃത്യമായി ഒരു പ്രത്യേക മേഖല ലക്ഷ്യം വെച്ച് പന്തെറിയുന്നുണ്ടെന്നും തന്റെ കളിരീതിയിൽ മാറ്റം വരുത്താൻ അഭിഷേക് ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
New Delhi,New Delhi,Delhi













